അറിവിന്‍റെ മഹാമേളക്ക് ഇന്ന് തുടക്കം
text_fieldsദുബൈ: നാളെയുടെ നായകരാവാൻ കൊതിക്കുന്നവർക്ക് വഴികാട്ടിയാവാൻ 'ഗൾഫ് മാധ്യമം'ഒരുക്കുന്ന എജുകഫേ ഏഴാം സീസണ് ദുബൈ മുഹൈസിന ഇത്തിസാലാത്ത് അക്കാദമിയിൽ ഞായറാഴ്ച കൊടിയേറ്റം. തിരിച്ചുവരവിന്‍റെ പാതയിൽ അതിവേഗം മുന്നേറുന്ന യു.എ.ഇയിലെ വിദ്യാഭ്യാസ മേഖലക്ക് പുത്തനുണർവേകുന്ന മഹാമേളയിൽ ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികളും പ്രമുഖ പ്രചോദക പ്രഭാഷകരും വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുക്കും. ഇത്തിസാലാത്ത് അക്കാദമിയിലെ വിശാലമായ വേദിയിൽ കോവിഡ് മുൻകരുതൽ പൂർണമായും പാലിച്ചാണ് മിഡ്ലീസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫേ അരങ്ങേറുന്നത്. ഡിജിറ്റൽ കാലത്ത് ഇന്ത്യയിലെയും വിദേശത്തെയും ജോലി സാധ്യതകൾ വിവരിക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പഠനത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും കരിയറിൽ മുന്നേറ്റം ആഗ്രഹിക്കുന്ന അധ്യാപകർക്കും ഉപകാരപ്പെടുന്ന സെഷനുകളാണ് എജുകഫേയിൽ ഒരുക്കിയിരിക്കുന്നത്. പ്രമുഖ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ സാധ്യതകളും ഓഫറുകളും വിവരിക്കുന്ന പ്രദർശനവുമായി മേളനഗരിയിലുണ്ടാകും.
രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 11ന് പ്രശസ്ത പ്രചോദക പ്രഭാഷക മദീഹ അഹ്മദിന്റെ സെഷൻ നടക്കും. പഠനകാലത്ത് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് മദീഹ പറഞ്ഞുതരും. എങ്ങനെ നല്ല അധ്യാപകരാകാം എന്നതിനെ കുറിച്ച് വെല്ലിങ്ടൺ അക്കാദമിയുടെ അക്കാദമിക് ഡയറക്ടർ ഡോ. അലി കമ്രാൻ സംസാരിക്കും. 20 വർഷത്തെ കരിയറിനിടയിൽ ബഹുരാഷ്ട്ര കമ്പനികളിലും യൂനിവേഴ്സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകനായും പരിശീലകനായും പ്രവർത്തിച്ചതിന്‍റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെക്കും. ഉച്ചക്ക് ശേഷം സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്ററായ ഡോ. ധന്യ മേനോൻ നയിക്കുന്ന സെഷൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്പെടും. സൈബർ മേഖലയിലെ ചതിക്കുഴികൾ വിവരിക്കുന്നതിനൊപ്പം സാധ്യതകളും പറഞ്ഞുതരും.
3.15ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ബാഡ്മിന്റൺ ടീം മുഖ്യപരിശീലകൻ പുല്ലേല ഗോപിചന്ദ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ എന്നിവർ മുഖ്യാതിഥികളായി സംബന്ധിക്കും. കളിക്കളത്തിലും പരിശീലനക്കളരിയിലും പൊരുതി ജയിച്ചതിന്‍റെ കഥകൾ പി.വി. സിന്ധുവിന്‍റെയും സൈന നെഹ്വാളിന്റെയും പരിശീലകൻ കൂടിയായ ഗോപിചന്ദ് വിവരിക്കും. 4.45ന് ഹാക്കിങ് മേഖലയിലെ സാധ്യതകളെ കുറിച്ചുള്ള സെഷൻ സി.എം. മഹ്റൂഫ് നയിക്കും. കമ്പ്യൂട്ടറും മനുഷ്യ ശരീരവും എങ്ങനെ ഹാക്ക് ചെയ്യാം എന്നതിനെ കുറിച്ച് ഈ മേഖലയിലെ വിദഗ്ധനായ മഹ്റൂഫ് പറഞ്ഞുതരും. രാജ്യാന്തര വേദികളിൽ മാജിക് പ്രവീണ്യം തെളിയിച്ച പ്രശസ്ത മജീഷ്യൻ ദയയുടെ മാജിക് ഷോയോടെ ഞായറാഴ്ചത്തെ പരിപാടികൾ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

