ദുബൈയിൽ ആദ്യ എയർ ടാക്സി പറന്നിറങ്ങി
text_fieldsപൈലറ്റുള്ള ആദ്യ എയർടാക്സി ആൽ മക്തൂം അന്താരാഷ്ട്ര
വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നു
ദുബൈ: അടുത്ത വർഷം സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി പൈലറ്റുള്ള ആദ്യ എയർ ടാക്സി ദുബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി പറന്നിറങ്ങി. മർഗാമിൽനിന്ന് പറന്നുയർന്ന പറക്കും ടാക്സി ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സുരക്ഷിതമായി ലാൻഡിങ് നടത്തിയത്. ഇതിന്റെ ഫോട്ടോ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. പൂർണമായും ഇലക്ട്രിക് ആയ എയർടാക്സികൾ പരിസ്ഥിതി സൗഹൃദവും സുരക്ഷ, വേഗം, സുഖകരം എന്നിവയിൽ മികച്ച നിലവാരം വാഗ്ദാനം ചെയ്യുന്നവയുമാണ്. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് എയർടാക്സികളുടെ രൂപകൽപന. ആറ് പ്രൊപ്പല്ലറുകളും നാല് സ്വതന്ത്ര ബാറ്ററി പാക്കുകളും വിമാനത്തിനുണ്ട്. മണിക്കൂറിൽ 160 കിലോമീറ്റർ മുതൽ 320 കിലോമീറ്റർവരെ വേഗത്തിൽ പറക്കാനുള്ള ശേഷിയുമുണ്ടാവും. പൈലറ്റിനെ കൂടാതെ, നാല് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് വിമാനത്തിന്റെ അകം രൂപകൽപന ചെയ്തിരിക്കുന്നത്.
റോഡ് ശൃംഖലകൾ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത പദ്ധതികൾ, പൊതുഗതാഗ സംവിധാനങ്ങൾ, ഏരിയൽ ടാക്സി സർവിസുകൾ, ദുബൈ വാൾക്ക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള ദ ഫ്യൂച്ചർ ലൂപ് പദ്ധതി എന്നിവയുടെ പുരോഗതി വിലയിരുത്തിയ ശേഷമാണ് എയർടാക്സി ആൽ മക്തൂം വിമാനത്താവളത്തിൽ ലാൻഡിങ് നടത്തിയതായി ശൈഖ് ഹംദാൻ പ്രഖ്യാപിച്ചത്. എമിറേറ്റിലെ ഗതാഗത ശൃംഖലകളുമായി പുതിയ ആശയങ്ങൾ സംയോജിപ്പിക്കുകയും കാൽനടക്കാർക്കും സൈക്ലിസ്റ്റുകൾക്കും സൗഹൃദനഗരമാക്കി ദുബൈ മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച താമസത്തിനും ജോലി ചെയ്യുന്നതിനുമുള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് നമ്മെ അടുപ്പിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഏരിയൽ ടാക്സി പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ചെയർമാൻ മതാർ അൽ തായർ ശൈഖ് ഹംദാന് വിശദീകരിച്ചു നൽകി. ജോബി ഏവിയേഷനാണ് പരീക്ഷ പറക്കൽ സംഘടിപ്പിച്ചത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുമായി സഹകരിച്ച് 2026ൽ എമിറേറ്റിൽ ആദ്യ എയർ ടാക്സി സർവിസ് പ്രഖ്യാപിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

