അജ്മാൻ: സ്കൂൾ വാനിൽ ഉറങ്ങിപ്പോയ പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. മൂന്നര വയസ്സുള്ള വിദ്യാർഥിയാണ് ഡ്രൈവറുടെ അശ്രദ്ധകാരണം ദാരുണമരണത്തിന് കീഴടങ്ങിയത്. കൊടുംചൂടിൽ നാലുമണിക്കൂറോളം അടച്ചിട്ട വാനിൽ കഴിഞ്ഞതാണ് മരണത്തിനിടയാക്കിയത്.
സ്കൂളിലേക്ക് പോകുന്നതിനിടെ അറബ് സ്വദേശിയായ കുട്ടി വണ്ടിയിൽ ഉറങ്ങിപ്പോവുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഉത്തരവാദപ്പെട്ടവര്‍ വാഹനം അടച്ചുപൂട്ടി പോയി. ഉച്ചഭക്ഷണ സമയത്താണ് കുട്ടിയെ കാണാനില്ലെന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസംകിട്ടാതെ ഗുരുതരാവസ്ഥയിലായ കുട്ടിയെ അജ്മാൻ ആമിന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിൽ ബസിെൻറ സൂപ്പർവൈസറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ടാലൻറ് ഡെവലപ്‌മെൻറ് സെൻററിേൻറതാണ് അത്യാഹിതം സംഭവിച്ച ഈ വാഹനം. സ്ഥാപനത്തിെൻറ വാണിജ്യ ലൈസൻസ് ഒരു വർഷം മുമ്പ് കാലഹരണപ്പെട്ടതായും പൊലീസ് കണ്ടെത്തി.
മരണം തേടിയെത്താൻ വെറും 10 മിനിറ്റ് മതി
കഠിന ചൂട് സമയങ്ങളില്‍ ഇത്തരത്തില്‍ വാഹനത്തില്‍ അകപ്പെട്ടുപോകുന്നപക്ഷം വാഹനത്തിലെ താപനില വർധിക്കും. ഇത്തരം സാഹചര്യങ്ങളിൽ 10 മിനിറ്റിനകം ചിലപ്പോൾ മരണം വരെ സംഭവിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
കടുത്ത ശിക്ഷയുള്ള കുറ്റം
കുട്ടികളെ ഒറ്റക്ക് വാഹനത്തിലാക്കി പോകുന്നത് യു.എ.ഇ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരമായിരിക്കും പ്രതിക്കെതിരെ ശിക്ഷ നടപ്പാക്കുക. മരണത്തിനോ അപകടത്തിനോ കാരണമാകുന്ന ഇത്തരം വിഷയങ്ങളില്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും 10 വർഷം തടവുമാണ് യു.എ.ഇ നിയമം അനുശാസിക്കുന്നത്.