ഫുജൈറയിലെ രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം
text_fieldsഫുജൈറ: കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായ ഫുജൈറയിലെ സൈന്യത്തിന്‍റെ ഐതിഹാസികമായ രക്ഷാദൗത്യത്തിന് സമാപനം. മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ ലഭിച്ച കഴിഞ്ഞ ആഴ്ചയിലാണ് അടിയന്തര രക്ഷാദൗത്യത്തിനുവേണ്ടി പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉത്തരവിനെത്തുടർന്ന് സൈന്യം എത്തിച്ചേർന്നത്. മഴ രണ്ടാംദിവസം രാത്രിയും തുടർന്നതോടെ പ്രദേശത്ത് അടിയന്തര രക്ഷാദൗത്യത്തിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദേശിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആയിരങ്ങളെയാണ് രാവും പകലും നീണ്ട 'ലോയൽ ഹാൻഡ്സ്' എന്ന ഓപറേഷനിലൂടെ രക്ഷിച്ചെടുത്തത്. ഹെലികോപ്ടറും വലിയ സൈനിക വാഹനങ്ങളും എല്ലാം ഉപയോഗപ്പെടുത്തപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലങ്ങളിലും മറ്റും അകപ്പെട്ടവരെയും വെള്ളത്തിൽ വീണവരെയും രക്ഷിക്കാൻ ഇതിലൂടെ സാധിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും മറ്റും എത്തിക്കുന്നതിലും തകർന്ന റോഡുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുനഃസ്ഥാപിക്കുന്നതിലും സൈന്യം സഹായിക്കുകയുണ്ടായി.പൊലീസും വിവിധ എമിറേറ്റുകളിലെ രക്ഷാസേനകളും അഗ്നിരക്ഷാസേനാംഗങ്ങളും ദൗത്യത്തിന് എത്തിച്ചേർന്നിരുന്നു. ഇവരെയെല്ലാം ഏകോപിപ്പിക്കുന്നതിലും സൈന്യം വലിയ പങ്കുവഹിച്ചു. 870 പേരെയാണ് അപകട സാഹചര്യത്തിൽനിന്ന് രക്ഷിച്ചത്. വീടുകൾ തകർന്ന നാലായിരത്തോളംപേരെ താൽക്കാലിക താമസ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഹോട്ടലുകളിലും മറ്റു താൽകാലിക ഷെൽട്ടറുകളിലേക്കുമാണ് ഇവരെ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.