അല്‍ വത്ബ ഈത്തപ്പഴ മഹോത്സവം സമാപിച്ചു
text_fieldsഅബൂദബി അല്‍ വത്ബയില്‍ നടന്ന ഈത്തപ്പഴ മഹോത്സവത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാര സമർപ്പണ ചടങ്ങിൽനിന്ന്
അബൂദബി: യു.എ.ഇയുടെ കൃഷി സംസ്‌കാരവും പാരമ്പര്യ മഹിമയും വിളിച്ചോതി അബൂദബി അല്‍ വത്ബയില്‍ നടന്ന ഈന്തപ്പഴ മഹോത്സവം സമാപിച്ചു. ശൈഖ് സായിദ് ഫെസ്റ്റിവല്‍ സമ്മര്‍ 2026ന്‍റെ ഭാഗമായി സംഘടിപ്പിച്ച മേളയില്‍ സാംസ്‌കാരിക, വിനോദ, വിദ്യാഭ്യാസ പരിപാടികളും അരങ്ങേറി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, ഉല്‍പാദകര്‍, സന്ദര്‍ശകര്‍, കുടുംബങ്ങള്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയുടെ അവസാന ദിനത്തില്‍ ഈന്തപ്പഴ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
ഈത്തപ്പഴത്തിന്‍റെ ഗുണമേന്മ, ഉല്‍പാദന നിലവാരം, അവതരണം എന്നിവ മാനദണ്ഡമാക്കിയായിരുന്നു മത്സരങ്ങള്‍. ഈന്തപ്പന പരിപാലനത്തിലും പ്രാദേശിക ഈന്തപ്പഴ ഇനങ്ങളുടെ പ്രചാരണത്തിലും പരമ്പരാഗത അറിവുകള്‍ പങ്കുവെക്കാനും പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടാനും മേള കര്‍ഷകര്‍ക്ക് അവസരമൊരുക്കി. സന്ദര്‍ശകരുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ച ‘ഏറ്റവും വലിയ ഈത്തപ്പഴക്കുല’ മത്സരവും ആവേശകരമായി.
പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനൊപ്പം കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കാനുള്ള വേദിയായും ഫെസ്റ്റിവല്‍ മാറി. ഈന്തപ്പഴത്തിന്‍റെ വളര്‍ച്ചാ ഘട്ടങ്ങളും വിളവെടുപ്പുരീതികളും നേരിട്ടു മനസിലാക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടായിരുന്നു.
അടുത്ത തലമുറക്ക് യു.എ.ഇയുടെ പരമ്പരാഗത കാര്‍ഷിക സംസ്‌കാരം പകര്‍ന്നുനല്‍കുന്ന പാരമ്പര്യ പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചു. പ്രാദേശിക കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യു.എ.ഇയുടെ പൈതൃക ചിഹ്നമായ ഈന്തപ്പന കൃഷിയുടെ പുനരുജ്ജീവനത്തിനും പ്രാധാന്യം നല്‍കിയാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

