അന്നത്തെ പത്തു വയസ്സുകാരന്, ഇന്ന് പ്രഥമ പൗരന്
text_fieldsഅബൂദബി: 'രാജ്യനിര്‍മാണം എന്ന പരീക്ഷണത്തില്‍, ഒരൊറ്റ രാജ്യമാവുക എന്നതിനുള്ള പ്രേരണ നമ്മെ പരസ്പരം ബന്ധിപ്പിച്ച ചില കടമകളായിരുന്നു. നാമെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളെന്ന ഉറപ്പിലാണ് നാമിതു യാഥാര്‍ഥ്യമാക്കിയത്. ഒരു കുടുംബനാഥന് കീഴിലെന്നപോലെ നാമെല്ലാവരും ഇപ്പോള്‍ ഐക്യപ്പെട്ടിരിക്കുന്നു' 1971 ഡിസംബര്‍ രണ്ടിന് യു.എ.ഇ രൂപവത്കരണ പ്രമാണത്തില്‍ ഒപ്പുവെച്ച് പ്രഥമ പ്രസിഡന്റ് പദം ഏറ്റെടുത്ത ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് പ്രഖ്യാപനം നടത്തി അറബ് ഐക്യനാടുകളുടെ ദേശീയപതാക വാനില്‍ ഉയര്‍ത്തുമ്പോള്‍ നിയുക്ത യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് പത്തുവയസ്സുകാരനായ ബാലന്. 'എത്രയോ സമൂഹങ്ങള്‍ പരസ്പരമുള്ള പോരുകഴിഞ്ഞ് ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ട്.
രാജ്യവും ജനങ്ങളും തമ്മിലുള്ള പരസ്പര യുദ്ധത്തിന്റെയും രഞ്ജിപ്പിന്റെയും കഥയാണ് മനുഷ്യചരിത്രം. എന്തുകൊണ്ട് അറബികള്‍ക്കും അങ്ങനെ ഐക്യപ്പെട്ടുകൂടാ?.. ജനജീവിതം കൂടുതല്‍ ശുഭകരമാക്കുന്നതിന് ഐക്യപ്പെടുക എന്നത് ഏറെ ആവശ്യമാണെന്ന് നമ്മെ കഴിഞ്ഞകാലം പഠിപ്പിക്കുന്നു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും പ്രതീക്ഷകള്‍ പുലരുന്നതിനും അതാണ് നേരായ വഴി'-ഇത് പറഞ്ഞുവെക്കുക മാത്രമായിരുന്നില്ല, ബ്രിട്ടീഷുകാരുടെ മേല്ഭരണത്തില് വിവിധ പ്രവിശ്യകളായി ഭരണം നടത്തിയിരുന്ന രാജാക്കന്മാരെയും പ്രജകളെയും ഐക്യപ്പെടലിന്റെ നേട്ടം ബോധ്യപ്പെടുത്തുന്നതില്‍ രാഷ്ട്രശില്പി വിജയംവരിച്ചിടത്താണ് യു.എ.ഇയുടെ പിറവി. ആഭ്യന്തര-അയല്പക്ക ഐക്യത്തിനും സ്ത്രീകളുടെയും യുവാക്കളുടെയും ഉന്നമനത്തിനും പ്രത്യേക ഊന്നല്‍ നല്കുന്ന യു.എ.ഇയുടെ നയരൂപവത്കരണത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
2003ല്‍ അബൂദബിയുടെ ഉപ കിരീടാവകാശിയായി നിയമിതനാകുമ്പോള്‍ മുതല്‍ വഹിച്ചുവരുന്ന പദവികളില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് കാഴ്ചവെച്ച സഹിഷ്ണുതയുടെയും ഐക്യപ്പെടലിന്റെയും സന്ദേശം ഉയര്‍ത്തിയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഭരണ നിര്‍വഹണ നടപടികളെന്നത് ശ്രദ്ധേയമാണ്.
ഇതുവരെ വഹിച്ചുവന്ന രാജ്യചുമതലകളില് വിവിധ എമിറേറ്റുകളിലെ ഭരണാധിപന്മാരും രാജ്യത്തെ പൗരസഞ്ചയവും ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് നല്കിയ കലവറയില്ലാത്ത പിന്തുണ പുതിയ ദൗത്യനിര്‍വഹണത്തില്‍ അദ്ദേഹത്തിന് ആത്മവിശ്വാസമേകും. പൈലറ്റ്, സൈന്യാധിപന് എന്നീ നിലകളിലുള്ള ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സേവനം യുവസമൂഹത്തിനിടയില്‍ സവിശേഷമായ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ലോകരാഷ്ട്രങ്ങളിലെ പൗരന്മാര്ക്ക് ഉപജീവനമാര്‍ഗം തുറക്കുന്നതിനും ആയിരങ്ങളിലേക്ക് സഹായഹസ്തം നീളുന്നതിലേക്കും നയിച്ച മുന്‍ഗാമികളുടെ പാത മുറുകെപ്പിടിച്ച് നവീന ആശയങ്ങളിലൂന്നി യു.എ.ഇയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പുതിയ ഭരണാധിപന് കഴിയുമെന്നുറപ്പ്.
കവിതകളെ സ്നേഹിക്കുന്ന ഭരണാധികാരി
കാട്ടു ഫാൽകണുകളെ സംരക്ഷിക്കുന്നതിലും അറേബ്യൻ ഓറിക്സിലും ഉള്ള താൽപര്യത്തിൽ പേരുകേട്ട ആൾകൂടിയാണ് ശൈഖ് മുഹമ്മദ്. കവിതകളെ സ്നേഹിക്കുന്നയാളാണ് യു.എ.ഇയുടെ പുതിയ ഭരണാധികാരി. കവിത എഴുത്തുകളോട് ആഴത്തിലുള്ള താൽപര്യം നിലനിർത്തുന്ന വ്യക്തികൂടിയാണ് അദ്ദേഹം.
കവിത മത്സരങ്ങൾക്കും മറ്റ് പരിപാടികൾക്കും പതിവായി പിന്തുണ നൽകുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിരവധി സാംസ്കാരിക പരിപാടികൾ തന്റെ നേതൃത്വത്തിൽ നടത്തുകയും കഴിയുന്നത്ര പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിക്കാറുമുണ്ട്. കമ്യൂണിറ്റിയിലെ സാംസ്കാരിക, കലാ, സാഹിത്യ, നവീകരണ അധിഷ്ഠിത സംരംഭങ്ങളോടുള്ള പ്രതിബദ്ധത നിലനിർത്തുന്നയാൾ കൂടിയാണ് ശൈഖ് മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.