യുഎഇ ബഹിരാകാശ പദ്ധതിയുമായി സഹകരിച്ചതിൽ അഭിമാനിച്ച പ്രവാസി; ടീജോയുടെ ആകസ്മിക വിയോഗത്തിൽ ദുഃഖാർത്തരായി സുഹൃത്തുക്കൾ
text_fieldsടീജോ ജോർജ്
ദുബൈ: ദുബൈയിൽ എഞ്ചിനീയറിങ് കൺസൾട്ടൻസി സ്ഥാപനത്തിൽ സീനിയർ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി ടീജോ ജോർജിന്‍റെ (48) വിയോഗത്തിൽ ദുഃഖാർത്തരായി സുഹൃത്തുക്കൾ. നാട്ടിൽ അവധിക്ക് പോയ സമയത്ത് എലിപ്പനി ബാധിച്ചാണ് ടിജോയുടെ ആകസ്മിക വിയോഗം. വയറുവേദനയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം രണ്ട് ദിവസത്തിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ദുബൈയിൽനിന്ന് ഭാര്യയും മക്കളും എത്തുന്നതിന് മുമ്പുതന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങിയിരുന്നു.
കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ പ്രീഡിഗ്രി ബാച്ചിന്‍റെ മുപ്പതാം വാർഷിക ആഘോഷവും റീയൂനിയനും കഴിഞ്ഞ് മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് അപ്രതീക്ഷിത വിയോഗം. സഹപാഠികളെ ഒന്നിപ്പിക്കുന്നതിലും റീയൂനിയൻ വിജയകരമാക്കുന്നതിലും മുൻപന്തിയിൽ നിന്ന ടീജോയുടെ വേർപാട് അദ്ദേഹത്തിന്‍റെ പ്രിയ സുഹൃത്തുക്കൾക്കും അധ്യാപകർക്കും വലിയ ആഘാതമായി.
കഴിഞ്ഞ 27 വർഷമായി ദുബൈയിലെ സ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന ടീജോ കമ്പനിയിലെ മുതിർന്ന ജീവനക്കാരിൽ ഒരാളായിരുന്നു. കമ്പനിയുടെ സപ്ലൈ ചെയിൻ വിഭാഗത്തിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹത്തെ രണ്ടു വർഷം മുമ്പ് 25 വർഷത്തെ സേവനത്തിന് ആദരിച്ചിരുന്നു. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിന്‍റെ പ്രധാന ഉപഗ്രഹ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിച്ചിരുന്ന അദ്ദേഹം, പ്രവാസി മലയാളി സമൂഹത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
മഴക്കാലത്ത് മൃഗങ്ങളുടെ (പ്രത്യേകിച്ച് എലികളുടെ) മൂത്രം വഴി പകരുന്ന ബാക്ടീരിയൽ രോഗമായ എലിപ്പനി അതിവേഗമാണ് ടീജോയുടെ ആരോഗ്യനില വഷളാക്കിയത്. പൊതുസേവന രംഗത്തും തൊഴിൽ രംഗത്തും എല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ യു.എ.ഇയിൽനിന്ന് സഹപ്രവർത്തകരും സഹപാഠികളും കണ്ണൂരിലെത്തിയിരുന്നു. അമ്മയും രണ്ട് സഹോദരന്മാരും ഭാര്യ സ്മിതയും സ്കൂൾ വിദ്യാർഥികളായ മൂന്ന് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

