നികുതിവെട്ടിപ്പ് നടത്തിയ 35.8 ലക്ഷം ഉൽപന്നങ്ങൾ പിടിച്ചെടുത്തു; 8.2 കോടി ദിർഹം പിഴ
text_fieldsദുബൈ: നിയമവിരുദ്ധമായ എക്സൈസ് ഉൽപന്നങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഫെഡറൽ ടാക്സ് അതോറിറ്റിയും (എഫ്.ടി.എ) ദുബൈ പൊലീസും. 2026ന്റെ ആദ്യ പകുതിയിൽ ഇരുവിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളിൽ 35.8 ലക്ഷത്തിലധികം വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഈ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട നികുതി കുടിശ്ശികയും പിഴയുമായി 8.2 കോടിയിലധികം (82,064,198) ദിർഹമാണ് ഈടാക്കാൻ ഉള്ളത്. നികുതിവെട്ടിപ്പ് നടത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ 59 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദുബൈയിലെ എഫ്.ടി.എ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ബുസ്താനി, ദുബൈ പൊലീസ് പ്രതിനിധികൾ എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി. ആധുനിക സാങ്കേതികവിദ്യകളും ഇൻഫർമേഷൻ കൈമാറ്റവും ഉപയോഗിച്ചാണ് ഇത്തരം നികുതി വെട്ടിപ്പുകൾ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പരിശോധനകൾ നിയമപരമായി പ്രവർത്തിക്കുന്ന ബിസിനസുകളെ സംരക്ഷിക്കാനും രാജ്യത്തെ സുതാര്യമായ വ്യാപാര അന്തരീക്ഷം നിലനിർത്താനും സഹായിക്കുമെന്ന് എഫ്.ടി.എ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ ലഭിക്കുന്നത് തടയാൻ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. നികുതി വെട്ടിപ്പുകളെയും വ്യാജ ഉൽപന്നങ്ങളെയും കുറിച്ച് വിവരങ്ങൾ നൽകാൻ പൊതുജനങ്ങളെ സഹായിക്കുന്ന ‘റഖീബ്’ പ്ലാറ്റ്‌ഫോം വഴിയുള്ള പങ്കാളിത്തം കൂട്ടാനും തീരുമാനമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

