ട്രക്കിങ്ങിനിടെ സൂര്യാഘാതം: യുവതിക്ക് രക്ഷകനായി ഫൈസല്‍ ശല്‍മാനി
text_fieldsസൂര്യാതപമേറ്റ യുവതിയെ ഫൈസല്‍ ചുമലിലേറ്റി കൊണ്ടുപോകുന്നു
റാസല്‍ഖൈമ: എമിറേറ്റില്‍ പര്‍വ്വതാരോഹണത്തിനിടെ സൂര്യാഘാതമേറ്റ യുവതിക്കായി 43കാരനായ ഹൈക്കിങ് ഗൈഡ് ഫൈസല്‍ ശല്‍മാനി നടത്തിയ രക്ഷാ പ്രവര്‍ത്തനം ശ്രദ്ധേയമായി. റാക് റാസ് അല്‍ അഷര്‍ ഉള്‍ഗ്രാമത്തില്‍ കഴിഞ്ഞ ശനിയാഴ്ച ഒരു സംഘത്തോടൊപ്പം നടത്തിയ ട്രക്കിങ്ങിലാണ് യുവതിക്ക് സൂര്യതാപമേറ്റത്. ഈ സമയം മറ്റൊരു ട്രക്കിങ് സംഘത്തിന് നേതൃത്വം നല്‍കുകയായിരുന്ന ഫൈസല്‍ സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തുകയായിരുന്നു. സൂര്യാതഘാതത്തെ തുടർന്ന് വിറയൽ അനുഭവപ്പെട്ട് സംസാര ശേഷി കുറഞ്ഞ് ബോധക്ഷയം സംഭവിച്ച ഗുരുതര നിലയിലായിരുന്നു യുവതി.
നനഞ്ഞ തുണി ഉപയോഗിച്ച് ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ ശ്രമിച്ച ഫൈസലും സംഘവും രക്ഷാ സംഘത്തെ വിവരം അറിയിക്കുകയും ചെയ്തു. കുത്തനെയുള്ള മലനിരകളും ദുര്‍ഘടമായ വഴികളും കാരണം രക്ഷാപ്രവര്‍ത്തനത്തിനും തടസ്സം നേരിട്ടു. ഇതോടെ ഫൈസല്‍ യുവതിയെ തന്‍റെ ചുമലിലേറ്റി ഏകദേശം മൂന്ന് മണിക്കൂര്‍ നടന്ന് സുരക്ഷിത സ്ഥാനത്തത്തെിക്കുകയായിരുന്നു. അവിടെയെത്തിയ ആംബുലന്‍സ്-പൊലീസ് സംഘം യുവതിയുടെ ചികില്‍സ ഏറ്റെടുത്തു. ആദ്യം റാസല്‍ഖൈമയിലെ ആശുപത്രിയില്‍ ചികില്‍സക്ക് വിധേയമാക്കിയ യുവതിയെ ദുബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
വേനല്‍ക്കാലത്ത് ട്രക്കിങ്ങിലേര്‍പ്പെടുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശരീര താപനിലയേക്കാള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ട്രക്കിങ് നിര്‍ബന്ധമായും ഒഴിവാക്കണം. ട്രക്കിങ്ങിനായി പുലര്‍ച്ചെയോ വൈകുന്നേരമോ മാത്രം തെരഞ്ഞെടുക്കണം. ഓരോ മണിക്കൂറിലും മതിയായ രീതിയില്‍ വെള്ളം കുടിക്കുക, ശരീരത്തിലെ അസ്വസ്ഥതകള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യവുമാണ്. സൂര്യാഘാതം അടിയന്തിര ചികില്‍സ ആവശ്യമായ ഗുരുതരാവസ്ഥയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സൂര്യതാപമേറ്റയാളെ തണലുള്ള സ്ഥലത്തേക്ക് മാറ്റി ശരീര താപനില കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വിറയല്‍ അനുഭവപ്പെട്ടാല്‍ രോഗിയെ വശത്തേക്ക് ചരിച്ച് കിടത്തുകയും വായില്‍ ഒന്നും നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. പ്രഥമ ശുശ്രൂഷകളോടൊപ്പം വേഗത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

