സുൽത്താൻ നിയാദിയുടെ കുതിപ്പ് അടുത്ത മാസം 26ന്
text_fieldsസുൽത്താൻ അൽ നിയാദി
ദുബൈ: ബഹിരാകാശ ചരിത്രത്തിലേക്ക് വീണ്ടുമൊരു കുതിപ്പിനൊരുങ്ങുന്ന യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി ഫെബ്രുവരി 26ന് യാത്ര തുടങ്ങും. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിക്കുന്ന അറബ് സഞ്ചാരി എന്ന നേട്ടം സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് നിയാദി കുതിക്കാനൊരുങ്ങുന്നത്.
ബഹിരാകാശത്ത് അദ്ദേഹം ആറു മാസം തങ്ങും. ഫെബ്രുവരി 19നായിരുന്നു നിയാദിയുടെ യാത്ര തീരുമാനിച്ചിരുന്നത്. എന്നാൽ, ബഹിരാകാശത്ത് തകരാറിലായ റഷ്യയുടെ സോയൂസ് പേടകത്തിലെ സഞ്ചാരികളെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ യാത്ര വൈകുകയായിരുന്നു.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സ് ക്രൂ- 6 പേടകത്തിലാണ് നിയാദിയുടെയും സംഘത്തിന്റെയും യാത്ര.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റോസ് കോസ്മോസിന്റെ ആന്ദ്രേ ഫെദീവ് എന്നിവരാണ് നിയാദിക്കൊപ്പം യാത്രചെയ്യുന്നത്.
സുൽത്താൻ നിയാദിയുടെ ദൗത്യം പൂർത്തീകരിക്കുന്നതോടെ ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമായും യു.എ.ഇ മാറും.
യു.എ.ഇയിൽ നിന്നും ബഹിരാകാശ ദൗത്യത്തിനായി ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളിൽ ഒരാളാണ് സുൽത്താൻ അൽ നിയാദി. 2019 സെപ്റ്റംബറിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യു.എ.ഇയുടെ ആദ്യ ദൗത്യം. ഇതിനായി യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്കൊപ്പം സുൽത്താൻ അൽ നിയാദിയെയും തിരഞ്ഞെടുത്തിരുന്നു.
യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികർ ആകുന്നതിന് നിരവധി ടെസ്റ്റുകൾ നടത്തിയ ശേഷം 4,022 പേരിൽനിന്നാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ചാന്ദ്രദൗത്യത്തിന് പിന്നാലെയാണ് യു.എ.ഇ നിയാദിയെ ബഹിരാകാശത്തേക്ക് അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

