ദുബൈ പൊലീസ് അകമ്പടിയായി; വീൽചെയറിൽ ലോക റെക്കോഡിട്ട് സുജിത്
text_fieldsദുബൈ: ദുബൈ പൊലീസിന്റെ അകമ്പടിയോടെ ലോക റെക്കോഡിലേക്ക് വീൽചെയറോടിച്ച് ആലപ്പുഴ മാവേലിക്കര സ്വദേശി സുജിത് കോശി വർഗീസ്. ജി.പി.എസിലൂടെ ലോകത്തിലെ ഏറ്റവും വലിയ വീൽചെയർ ഒരുക്കിയാണ് നിശ്ചയദാർഢ്യ വിഭാഗക്കാരനായ സുജിത് വ്യക്തിഗത വിഭാഗത്തിൽ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത്. ബുർജ് ഖലീഫയിൽനിന്ന് ചക്രക്കസേരയിൽ സഞ്ചാരം തുടങ്ങി ബുർജ് ഖലീഫയിൽ തന്നെ അവസാനിച്ച യാത്ര പൂർണമായപ്പോൾ ജി.പി.എസിൽ അതൊരു വീൽചെയറിന്റെ ലോഗോയായി രൂപപ്പെടുകയായിരുന്നു.
സഞ്ചരിച്ച വഴി ട്രാക്കർ ഉപയോഗിച്ച് ഗൂഗിൾ എർത്തിൽ ചേർത്ത് ചിത്രമുണ്ടാക്കുന്ന രീതിയാണിത്. 1.25 മണിക്കൂർ നീണ്ട ഈ യാത്രയിൽ അകമ്പടി സേവിച്ച് ദുബൈ പൊലീസിന്റെ കാറും സൈക്കിളും ബൈക്കും ആംബുലൻസും ഡ്രോണുമെല്ലാമുണ്ടായിരുന്നു. 8.7 കിലോമീറ്റർ നീണ്ട യാത്ര തുടങ്ങിയത് ബുർജ് ഖലീഫയുടെ താഴെനിന്നായിരുന്നു. ഫിനാൻഷ്യൽ സെന്റർ, സബീൽ പാലസ്, ഡൗൺ ടൗൺ തുടങ്ങിയ സ്ഥലങ്ങളിലൂടെയായിരുന്നു യാത്ര. തുടക്കത്തിൽതന്നെ ജി.പി.എസ് ട്രാക്കർ സെറ്റ് ചെയ്തു. ഇത് ഗൂഗിൾ എർത്തുമായി ചേർക്കുകയും ചെയ്തു. കൃത്യമായ പദ്ധതിയോടെ ആസൂത്രണം ചെയ്ത യാത്രയുടെ റൂട്ടാണ് ഗൂഗിൾ എർത്തിൽ വീൽചെയറിന്റെ രൂപത്തിലായത്.
ദുബൈയിലെ മോട്ടിവേഷൻ സ്പീക്കറും ഫിറ്റ്നസ് ട്രെയിനറുമായ സുജിത് 2013ൽ ബംഗളൂരുവിലുണ്ടായ അപകടത്തിലാണ് അരക്ക് താഴെ തളർന്നത്. ജീവിതത്തിലേക്ക് മടങ്ങാൻ 40 ശതമാനം മാത്രം സാധ്യതയുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയ സുജിത് അപകടത്തിന് പത്ത് വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.
ദുബൈ പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ നിർദേശപ്രകാരം റെക്കോഡ് ഉദ്യമത്തിന് ദുബൈ പൊലീസ് സുജിതിന് സർവ പിന്തുണയും നൽകി. ദുബൈ പൊലീസ് ഇന്നവേഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് മേജർ ഖാലിദ് ഖലീഫ അൽ മസ്റൂഇ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സുജിത് ഗിന്നസ് റെക്കോഡ് ഏറ്റുവാങ്ങിയത്. ദുബൈയിൽ എമിറേറ്റ്സ് എൻ.ബി.ഡി ജീവനക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.