നാടൻകലകൾക്ക് വേദിയൊരുക്കി ശ്രീരാഗ് കലോത്സവം 19ന്
text_fieldsദുബൈ: കേരളത്തിലെ മുഴുവൻ മേഖലകളിൽനിന്നുമുള്ള നാടൻ കലാരൂപങ്ങളുടെ അവതരണമൊരുക്കി ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ കലോത്സവം ഒരുക്കുന്നു. പ്രവാസികൾക്കിടയിലെ കലാകാരന്മാർക്ക് വേദികൾ ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശ്രീരാഗ് ഫ്രെയിംസ് എന്ന കലാസംഘടനയാണ് മാർച്ച് 19ന് ‘ശ്രീരാഗ് കലോത്സവം-2023’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ എട്ടു മുതൽ ആരംഭിച്ച് രാത്രി 11വരെ നീണ്ടുനിൽക്കുന്ന ചടങ്ങിൽ ചെണ്ടമേളം, പഞ്ചരത്നകീർത്തനാലാപനം, മെഗാ തിരുവാതിര, ഒപ്പന, മാർഗംകളി, പുള്ളുവൻപാട്ട്, കളരിപ്പയറ്റ്, തെയ്യംതിറ, കരിങ്കാളിയാട്ടം, പരുന്താട്ടം, കുമ്മാട്ടിക്കളി, അലാമിക്കളി, ദഫ് മുട്ട്, കരകാട്ടം, കൈമുട്ടിക്കളി, പൂരക്കളി, കൊരമ്പ് നൃത്തം, മയൂരനൃത്തം, വഞ്ചിപ്പാട്ട്, ശാസ്ത്രീയകലകളുടെ നൃത്താവിഷ്കാരം, സിനിമാറ്റിക് ഡാൻസ്, അർധ ശാസ്ത്രീയ നൃത്തങ്ങൾ എന്നിങ്ങനെ വേറിട്ട മുപ്പതോളം നാടൻ കലാരൂപങ്ങൾ അണിനിരക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം പ്രമാണിയായ കിഴക്കൂട്ട് അനിയൻ മാരാരുടെയും കലാമണ്ഡലം ശിവദാസിന്റെയും നേതൃത്വത്തിൽ യു.എ.ഇയിലെ പ്രശസ്തരായ 75 വാദ്യകലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളവും അരങ്ങേറും. പരിപാടിക്കായി നിരവധി കലാകാരൻമാർ നാട്ടിൽനിന്ന് എത്തിച്ചേരുന്നുണ്ട്. ഇതുകൂടാതെ ഗായകൻ അനൂപ് ശങ്കറും സംഘവും ഒരുക്കുന്ന ഗാനമേളയും മഹേഷ് കുഞ്ഞുമോനും സംഘവും അവതരിപ്പിക്കുന്ന മിമിക്രിയും അരങ്ങേറും.
പരിപാടിയിൽ പ്രവേശനത്തിന് 25 ദിർഹം നിരക്കിൽ ടിക്കറ്റുകൾ വിവിധ സ്ഥലങ്ങളിൽ ലഭ്യമാണ്. ശ്രീരാഗ് ഫ്രെയിംസ് സ്ഥാപകനും പ്രസിഡന്റുമായ അജിത്കുമാർ തോപ്പിൽ, സെക്രട്ടറി രോഷൻ വെണ്ണിക്കൽ, ട്രഷറർ അർച്ചന ബിനീഷ്, പ്രോഗ്രാം കോഓഡിനേറ്റർ ഷനിൽ പള്ളിയിൽ, രക്ഷാധികാരി നാഗരാജ് റാവു, ആർട്ട് സെക്രട്ടറി കലാമണ്ഡലം ലക്ഷ്മിപ്രിയ, മീഡിയ കോഓഡിനേറ്റർ ദീപിക സുജിത്, പി.ആർ.ഒ രവി നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.