ബന്ധുവും സ്പോൺസറും ചേർന്ന് പിടിച്ചെടുത്ത സ്ഥാപനം യഥാർഥ ഉടമക്ക് നൽകാൻ അപ്പീൽ കോടതി വിധി
text_fieldsദുബൈ: യഥാർഥ ഉടമയെ പുറത്താക്കി അനന്തിരവെൻറ ഭാര്യയും സ്പോൺസറും ചേർന്ന് സ്വന്തം പേരിലാക്കിയ കമ്പനി യഥാർഥ ഉടമക്ക് നൽകാൻ അപ്പീൽ കോടതി വിധി. തൃശൂർ വടക്കേക്കാട് സ്വദേശി ഉസ്മാൻ 2011ൽ ഉമ്മുൽഖുവൈനിൽ ആരംഭിച്ച അൽവാദി ഫ്ലവർമില്ലാണ് 2015ൽ മറ്റുള്ളവർ ചേർന്ന് പിടിച്ചെടുത്തത്. സ്പോൺസർഷിപ്പ് വ്യവസ്ഥയിൽ ആരംഭിച്ച കമ്പനിയിൽ എല്ലാ കാര്യങ്ങളും നടത്താനും ബാങ്ക് ലോൺ എടുക്കാനുമുള്ള പവർ ഒഫ് അറ്റോണി ഉസ്മാെൻറ പേരിൽ നൽകിയിരുന്നു. അതിനിടയിൽ സഹോദരി പുത്രനും ഭാര്യയും ചേർന്ന് ഉസ്മാനെ കമ്പനിയിൽ നിന്ന് പുറത്താക്കുകയും 51 ശതമാനം ഒാഹരി സ്പോൺസറുടെയും 49 ശതമാനം ഒാഹരി തങ്ങളുടെയും പേരിലേക്ക് ചേർക്കുകയുമായിരുന്നു. കമ്പനിയുടെ പദവി എസ്റ്റാബ്ലിഷ്മെൻറ് എന്നതിൽ നിന്ന് എൽ.എൽ.സി ആക്കി മാറ്റുകയും ചെയ്തു. ബാങ്ക് ലോൺ അടക്കാഞ്ഞതു മൂലം ബാധ്യതകൾ ഉസ്മാെൻറ പേരിലാവുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു.
വർഷങ്ങളുടെ അധ്വാന ഫലം മുഴുവൻ നഷ്ടപ്പെടുകയും കടക്കെണിയിലാവുകയും ചെയ്തതോടെ ഉസ്മാൻ ദുബൈ അൽ കബ്ബാൻ അഡ്വകറ്റസ് സീനിയർ ലീഗൽ കൺസൾട്ടൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന അനന്തിരവെൻറ ഭാര്യക്കും സ്പോൺസർക്കുമെതിരെ ഉമ്മുൽഖുവൈൻ കോടതിയിൽ കേസ് ഫയൽ ചെയ്തു.പ്രാഥമിക കോടതി വിധി ഉസ്മാന് അനുകൂലമായിരുന്നു. കമ്പനി ഉടമ ഉസ്മാൻ ആണെന്നും ലൈസൻസിയിൽ വരുത്തിയ മാറ്റങ്ങൾ റദ്ദാക്കി പുർവസ്ഥിതി കൊണ്ടുവരുവാനും കേസിനത്തിൽ ഉസ്മാന് ചെലവായ തുക എതിർ കക്ഷികൾ നൽകാനുമായിരുന്നു വിധി. എന്നാൽ ഇതിനെതിരെ എതിർകക്ഷികൾ നൽകിയ അപ്പീൽ ശരിവെച്ച് പ്രാഥമിക കോടതി വിധി അസ്ഥിരപ്പെടുത്താൻ അപ്പീൽ കോടതി വിധിച്ചു. എന്നാൽ ഇതിെൻറ നിയമപരമായ സാധ്യതകൾ ചോദ്യം ചെയ്ത് ഉസ്മാെൻറ അഭിഭാഷകൻ അബുദബി സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിച്ച സുപ്രിം കോടതി അപ്പീൽ കോടതി പരിഗണിക്കാതിരുന്ന വസ്തുതകൾ വിലയിരുത്തി കേസ് വീണ്ടും ഫയലിൽ എടുത്ത് വിധി കൽപ്പിക്കാൻ ഉമ്മുൽഖുവൈൻ കോടതിയോട് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഉമ്മുൽ ഖുൈവൻ കോടതി പ്രാഥമിക കോടതി വിധി ശരിവെക്കുകയായിരുന്നു. ഇതോടെ ഉസ്മാന് സ്ഥാപനം തിരിച്ചുകിട്ടാൻ വഴി തുറന്നിരിക്കയാണ്. എന്നാൽ ഇത്ര കാലം അന്യായമായി പിടിച്ചെടുത്ത് കച്ചവടം നടത്തി ലഭിച്ച മുഴുവൻ ലാഭവും മറ്റു നഷ്ടപരിഹാരങ്ങളും തേടി വീണ്ടും കേസ് നൽകുമെന്ന് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
