ശ്രദ്ധേയമായി ഹത്തയിലെ സ്പാർട്ടൻ റേസ്
text_fieldsഹത്തയിലെ സ്പാർട്ടൻ റേസിലെ ദൃശ്യം
ദുബൈ: എമിറേറ്റിന്റെ മലയോരപ്രദേശമായ ഹത്തയിൽ ഒരുക്കിയ സ്പാർട്ടൻ റേസിന് മികച്ച പങ്കാളിത്തം. ആഗോളതലത്തിൽതന്നെ ഏറ്റവും പ്രയാസമേറിയ റേസുകളിൽ ഒന്നായി കരുതപ്പെടുന്ന ഹത്തയിലെ സ്പാർട്ടൻ റേസിന് ഇത്തവണ രാജ്യത്തിന് പുറത്തുനിന്ന് 900 പേർ ഉൾപ്പെടെ 3500ലധികം അത്ലറ്റുകൾ പങ്കെടുത്തു.
ഹത്തയുടെ മലനിരകളുടെയും താഴ്വരകളുടെയും പശ്ചാത്തലത്തിൽ, ദുബൈ സ്പോർട്സ് കൗൺസിൽ(ഡി.എസ്.സി) സംഘടിപ്പിച്ച മത്സരങ്ങൾ കാണാൻ 5000ത്തിലധികം കാണികളുമെത്തിയിരുന്നു. മത്സരാർഥികളുടെ 25 ശതമാനം അന്തർദേശീയ അത്ലറ്റുകളായിരുന്നു.
ഹത്തയെ സാഹസിക വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സംരംഭം നടപ്പാക്കിയത്. കാബിനറ്റ് അഫയേഴ്സ്, ദുബൈ പൊലീസ്, ദുബൈ സിവിൽ ഡിഫൻസ്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ചാരിറ്റി, ഹ്യുമാനിറ്റേറിയൻ എസ്റ്റാബ്ലിഷ്മെന്റ്, എമിറേറ്റ്സ് ഇൻവെസ്റ്റ്മെന്റ് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള നിരവധി ജീവനക്കാരും മത്സരത്തിൽ പങ്കെടുത്തു. പ്രഫഷനൽ ഹാഫ് മാരത്തൺ, സൂപ്പർ വിഭാഗം 10 കിലോമീറ്റർ, സ്പ്രിന്റ് വിഭാഗം 5 കിലോമീറ്റർ, കുട്ടികൾക്കുള്ള പ്രത്യേക വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
പ്രതിബന്ധങ്ങളെ തരണംചെയ്യാനും ഓട്ടം പൂർത്തിയാക്കാനുമുള്ള കഴിവാണ് പ്രധാനമായും മത്സരത്തിൽ പരീക്ഷിച്ചത്.ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഹോൾഡിങ് (വാദി ഹബ്), ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവിസസ്, ഹത്ത അഡ്വഞ്ചേഴ്സ് എന്നിവയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

