‘സ്മാർട്ട് സിറ്റി’ റാങ്കിങ്; ന്യൂയോർക്കിനെ പിന്തള്ളി ദുബൈ
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും ‘സ്മാർട്ട്’ ആയ രണ്ടാമത്തെ നഗരമായി ദുബൈ. ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് (ബി.സി.ജി) തയാറാക്കിയ പ്രഥമ ‘ഇന്റലിജന്റ് സിറ്റീസ് ഇൻഡക്സ് 2026' പ്രകാരമാണ് ന്യൂയോർക്ക്, വാഷിങ്ടൺ, ആംസ്റ്റർഡാം തുടങ്ങിയ പ്രമുഖ ആഗോള നഗരങ്ങളെ പിന്നിലാക്കി ദുബൈ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. പട്ടികയിൽ ഒന്നാം സ്ഥാനം ലണ്ടനാണ്. യു.എ.ഇയുടെ തലസ്ഥാനനഗരമായ അബൂദബി ആഗോളതലത്തിൽ 20-ാം സ്ഥാനം സ്വന്തമാക്കി.
ലോകത്തിലെ പ്രധാനപ്പെട്ട 61 നഗരങ്ങൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി നിർമിത ബുദ്ധി (എ.ഐ), ഡിജിറ്റൽ സാങ്കേതികവിദ്യ, മികച്ച ഭരണനിർവഹണം എന്നിവ എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിലയിരുത്തിയാണ് ഈ പട്ടിക തയാറാക്കിയത്. നയങ്ങൾ, സാങ്കേതികവിദ്യയുടെ സ്വീകാര്യത, പ്രവർത്തനരീതികൾ, സഹായക ഘടകങ്ങൾ, ഫലങ്ങൾ എന്നിങ്ങനെ അഞ്ച് മേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇതിൽ ഏറ്റവും ഉയർന്ന ‘ലീഡിങ്’ പദവി ലഭിച്ച ലോകത്തിലെ അഞ്ച് നഗരങ്ങളിൽ ഒന്നായി ദുബൈ മാറി.
സ്മാർട്ട് സിറ്റി ആപ്ലിക്കേഷനുകളുടെയും എ.ഐ സാങ്കേതികവിദ്യകളുടെയും ഉപയോഗത്തിൽ ദുബൈ കൈവരിച്ച വൻ മുന്നേറ്റമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. പൊതുസേവനങ്ങൾ നൽകുന്നതിൽ എ.ഐ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിൽ മാഞ്ചസ്റ്റർ, മുംബൈ, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങൾക്കൊപ്പം ദുബൈയും മുൻപന്തിയിലുണ്ട്. സർക്കാറിന്റെ ഡിജിറ്റൽ സേവനങ്ങളിലും സ്മാർട്ട് ആപ്പുകളിലും ജനങ്ങൾക്കുള്ള ഉയർന്ന സംതൃപ്തിയും അവയുടെ നിരന്തരമായ ഉപയോഗവും ദുബൈയുടെ വളർച്ചക്ക് വേഗത കൂട്ടുന്നു.
സാങ്കേതികവിദ്യയിൽ മാത്രം ഊന്നൽ നൽകാതെ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, മികവുറ്റ മനുഷ്യവിഭവശേഷി, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം എന്നിവ കൃത്യമായി സമന്വയിപ്പിക്കാൻ ദുബൈക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ മേഖലകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമതുലിത നഗരമായാണ് പഠനം ദുബൈയെ വിശേഷിപ്പിക്കുന്നത്.
സാങ്കേതികവിദ്യ മാത്രം ഒരു നഗരത്തെ ഇന്റലിജന്റ് ആക്കുന്നില്ലെന്നും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൃത്യമായ എ.ഐ സേവനങ്ങൾ നൽകുന്നതിലാണ് ദീർഘകാല വിജയമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യു.എ.ഇയിലെ പ്രധാന നഗരങ്ങൾ കൈവരിച്ച ഈ റാങ്കിങ് നേട്ടം, അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് മറ്റ് ആഗോള നഗരങ്ങൾക്ക് മികച്ച മാതൃകയാണ്.
ലോകത്തിലെ മികച്ച അഞ്ചുനഗരങ്ങൾ
1. ലണ്ടൻ
2. ദുബൈ
3. ന്യൂയോർക്ക്
4. വാഷിങ്ടൺ
5. ആംസ്റ്റർഡാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

