ഹ്രസ്വകാല ഹജ്ജ് പാക്കേജ്: പ്രവാസികള്‍ക്ക് പ്രത്യേക സംവരണം വേണമെന്ന് ഐ.സി.എഫ്
text_fieldsഅബൂദബി: കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ വിദേശ ഇന്ത്യക്കാര്‍ക്കായി (എന്‍.ആര്‍.ഐ) പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഐ.സി.എഫ്. ആവശ്യപ്പെട്ടു. ഹജ്ജ് തീര്‍ഥാടകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ചുള്ള കേന്ദ്ര സര്‍ക്കാർ നടപടി സ്വാഗതാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുതിയ പദ്ധതി ഏറെ പ്രയോജനകരമാവും. നിലവിലുള്ള സാധാരണ ഹജ്ജ് പാക്കേജുകള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമായി വരുന്നത് പ്രവാസികളുടെ തൊഴിലിനെയും അവധിയെയും ബാധിക്കാറുണ്ട്. കൂടാതെ, താമസിച്ച് ജോലി ചെയ്യുന്ന രാജ്യങ്ങളിലെ കര്‍ശനമായ ക്വാട്ട സംവിധാനങ്ങളും പ്രാദേശിക ചട്ടങ്ങളും കാരണം പല പ്രവാസികള്‍ക്കും അവിടെ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കാറില്ല.
ഇത്തരക്കാര്‍ക്ക് ഇന്ത്യ വഴി ഹജ്ജിന് പോവുക മാത്രമാണ് ഏക പോംവഴി. എന്നാല്‍ ദീര്‍ഘകാല പാക്കേജുകള്‍ ഇവര്‍ക്ക് വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ ഹ്രസ്വകാല പാക്കേജില്‍ പ്രത്യേക ക്വാട്ട വേണമെന്ന ആവശ്യം ഉയരുന്നത്.
ഹ്രസ്വകാല ഹജ്ജ് പാക്കേജിലെ ആകെ സീറ്റുകളുടെ 50 ശതമാനം വരെ അര്‍ഹരായ പ്രവാസി അപേക്ഷകര്‍ക്കായി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഐ.സി.എഫ് കത്തയച്ചിട്ടുണ്ട്. പ്രവാസികളുടെ യാത്രാക്ലേശങ്ങളും ജോലിസ്ഥലത്തെ പരിമിതികളും പരിഗണിച്ച് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഐ.സി.എഫ്. ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

