കപ്പൽ @ ഉമ്മുൽ ഖുവൈൻ
text_fieldsകാർട്ടൂൺ സിനിമയായ ആൻഗ്രി ബേർഡ്‌സിൽ വികൃതികളായ പന്നിക്കൂട്ടങ്ങൾ കപ്പലിൽ വന്നിറങ്ങുന്ന ഒരു സീൻ ഉണ്ട്. കാഴ്ചക്കാരെയൊക്കെ അങ്കലാപ്പിലാക്കി ദേഷ്യക്കാരൻ കിളിയുടെ കടലിനോടു ചേർന്നുള്ള വീട്ടുമുറ്റത്താണ് കപ്പൽ വന്ന് നിൽകുന്നത്. അതുപോലെ ഒരു കപ്പൽ ഈയിടെ ഉമ്മുൽഖുവൈൻ കൈറ്റ് ബീച്ചിനരികെ കരയോളം വന്നെത്തിനിന്നു. അമരക്കാരനും അസിസ്റ്റൻറുമാരുമുൾപെടെ അഞ്ച് പേരുണ്ടായിരുന്നു ആ കപ്പലിൽ. കരയോളമെത്തിയിട്ടും മണ്ണിൽചവിട്ടാൻ വിധിയില്ലാതിരുന്ന അവരുടെ പ്രാർഥനകൾക്ക് ഒടുവിൽ ഉത്തരം കിട്ടിയിരിക്കുന്നു. നാല് വർഷത്തെ കപ്പൽ വാസത്തിനൊടുവിൽ നാടണയാനുള്ള അവസരം വന്നുചേർന്നതിെൻറ സമാധാനത്തിലാണ് ഉമ്മുൽ ഖുവൈനിലെ ഈ കപ്പൽ ജീവനക്കാർ.
നാല് വർഷം മുൻപ് കപ്പലുടമയായ ആൽകോ ഷിപ്പിങ് കമ്പനി കടക്കെണിയിലായതോടെയാണ് ഇവരുടെ ദുരിതജീവിതം ആരംഭിക്കുന്നത്. ഇന്ത്യക്കാരായ വിനയ് കുമാർ, നിർമൽ സിങ് ബോറ, മോൻചാന്ദ ഷെയ്ഖ്, പാകിസ്താൻ എൻജിനീയർ റിയാസത് അലി, മ്യാൻമറിൽ നിന്നുള്ള ചീഫ് എൻജിനീയർ നായ് വിൻ എന്നിവരായിരുന്നു 5000 ടൺ ഭാരമുള്ള എം.ടി ഐ.ബി.എ എന്ന കപ്പലിലുണ്ടായിരുന്നത്. ഉടമക്കെതിരായ കേസും ശമ്പളമില്ലായ്മയും തീരദേശ നിയമങ്ങളും പാസ്പോർട്ടിെൻറ കാലാവധി കഴിഞ്ഞതുമെല്ലാം ഒന്നിന് പിറകെ ഒന്നായി വന്നപ്പോൾ വർഷങ്ങളായി കപ്പലിൽ തന്നെയായിരുന്നു ഇവരുടെ ജീവിതം. ജയിൽ വാസം എന്ന് തന്നെ പറയാം. കടലിൽ കുടുങ്ങുന്നവരെ സഹായിക്കുന്ന സന്നദ്ധ സംഘടനകൾ എത്തിക്കുന്ന ഭക്ഷണം മാത്രമായിരുന്നു ഏക ആശ്രയം. ശമ്പള വിഷയത്തിൽ തീർപ്പുണ്ടാകാതെ കപ്പലിൽ നിന്നിറങ്ങില്ല എന്ന വാശിയും ഇവർക്കുണ്ടായിരുന്നു. ജനുവരിയിലാണ് കപ്പൽ ഉമ്മുൽഖുവൈൻ തീരത്തടിഞ്ഞത്.
കപ്പൽ നീക്കണമെന്ന് അധികൃതർ ആവശ്യപെട്ടെങ്കിലും ഇതുവരെ മാറ്റാൻ കഴിഞ്ഞിട്ടില്ല. സന്നദ്ധ സംഘടനകളുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ ഇവർക്ക് ശാപമോക്ഷത്തിനുള്ള വഴിതെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉമ്മുൽ ഖുവൈൻ ബീച്ചിൽ അൽകോ ഷിപ്പിങിെൻറ പ്രതിനിധി എത്തിയിരുന്നു. ഷാർക് പവർ മറൈൻ എന്ന കമ്പനിക്ക് കപ്പൽ വിൽക്കുകയാണെന്നും അതിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്ന് ശമ്പള കുടിശിഖ നൽകാമെന്നും അറിയിച്ചു. ഇതനുസരിച്ച് സീെഫയറേഴ്സ് ചാരിറ്റി വഴി രണ്ട് ചെക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. 1,65,000 ഡോളർ നൽകാമെന്നാണ് കരാർ. ശമ്പളയിനത്തിൽ കിട്ടാനുള്ള തുകയുടെ 70 ശതമാനം മാത്രമാണ് ഇതെങ്കിലും ജീവനക്കാർ സമ്മതിക്കുകയായിരുന്നു. ഇവരെ രണ്ടാഴ്ചക്കുള്ളിൽ കപ്പലിൽ നിന്നിറക്കി പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അടുത്ത മാസം പകുതിയോടെ കപ്പൽ മാറ്റാമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

