ശൈഖ് മുഹമ്മദ് ബിൻ റാശിദ്: ദുബൈ ഭരണത്തിൽ രണ്ട് പതിറ്റാണ്ട്
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ലോകത്തിന്‍റെ സാമ്പത്തിക, വിനോദസഞ്ചാര തലസ്ഥാനമായി വളരുന്ന ദുബൈയുടെ ഭരണാധികാരത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി. യു.എ.ഇ വൈസ്പ്രസിഡന്‍റായും പ്രധാനമന്ത്രിയായും ദുബൈ ഭരണാധികാരിയായും രാജ്യത്തെ മുന്നോട്ടുനയിക്കുന്ന ശൈഖ് മുഹമ്മദ് 2006 ജനുവരി നാലിനാണ് സഹോദരൻ ശൈഖ് മക്തൂം ബിൻ റാശിദിന്‍റെ നിര്യണത്തെ തുടർന്ന് ഭരണാധികാരം ഏറ്റെടുത്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ദുബൈയുടെ വളർച്ച തന്നെയാണ് അദ്ദേഹത്തിന്‍റെ ഭരണ മികവിന്‍റെ ഏറ്റവും വലിയ തെളിവായി അവശേഷിക്കുന്നത്.
ലോകത്തിന് മുന്നിൽ അതിജീവനത്തിന്‍റെയും പുരോഗതിയുടെയും മഹാമാതൃകയായി നഗരം ഇന്ന് വളർന്നുകഴിഞ്ഞു. കോവിഡ് അടക്കമുള്ള വെല്ലുവിളികളെ വളരെ മാനവികമായ കാഴ്ചപ്പാടോടെ നേരിടാനും ഐതിഹാസികമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ശൈഖ് മുഹമ്മദ് നേതൃത്വം നൽകി. പുതിയ കാലത്തിന്‍റെ സാധ്യതകൾ അതിവേഗത്തിൽ സ്വീകരിച്ചുകൊണ്ട് സർക്കാർ, സ്വകാര്യ മേഖലകളിലെല്ലാം ഏറ്റവും നൂതനമായ സംവിധാനങ്ങളും സംരംഭങ്ങളും ഏർപ്പെടുത്തിയതിലൂടെ ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും മികച്ച സ്ഥലമായി എമിറേറ്റ് മാറിക്കഴിഞ്ഞു.
ദീർഘവീക്ഷണമുള്ള ഭരണാധിപനായും പ്രതിസന്ധികളിൽ പതറാതെ നയിക്കുന്ന കപ്പിത്താനായും നൻമയുടെ പ്രചാരകനായും 20 വർഷമായി രാജ്യത്തിന്‍റെ ഭരണം നിയന്ത്രിക്കുന്ന ശൈഖ് മുഹമ്മദ്, യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്‍റെയും ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്‍റെയും കൂടെ പ്രവർത്തിച്ച് നേടിയെടുത്ത മികവാണ് ഭരണരംഗത്ത് പ്രകടിപ്പിച്ചത്.
അധികാരാരോഹണത്തിന്‍റെ എല്ലാ വാർഷികങ്ങളും ജനങ്ങളോടുള്ള പ്രതിജ്ഞ പുതുക്കാനും നാടിനോടുള്ള കടപ്പാട് ഉറക്കെപ്പറയാനുമാണ് അദ്ദേഹം വിനിയോഗിച്ചത്. യു.എ.ഇയുടെ സ്ഥാപന കാലം മുതൽ വ്യത്യസ്ത ചുമതലകളും ഉത്തരവാദിത്തങ്ങളും വഹിച്ച അദ്ദേഹത്തിന്‍റെ കയ്യൊപ്പ് രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലുമുണ്ട്. ദുബൈയിൽ തലയുയർത്തി നിൽക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും എക്സ്പോ 2020 ദുബൈയുടെ വിജയകരമായ നടത്തിപ്പും മറ്റനേകം നേട്ടങ്ങളും ഏറ്റവും സമീപകാലത്ത് എണ്ണിയെടുക്കാവുന്നതാണ്.
2015ൽ സ്ഥാപിതമായ മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷ്യേറ്റീവ് മുഖേന ദശലക്ഷക്കണക്കിന് ദിർഹമിന്‍റെ ജീവകാരുണ്യ സഹായങ്ങളാണ് ലോകത്തെ നിരാലംബരായ ജനതകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹിക, സാമ്പത്തിക മേഖലകളിലെന്ന പോലെ, സാംസ്കാരിക, വിദ്യഭ്യാസ മേഖലകളിലും അറബ് റീഡിങ് ചാലഞ്ച് അടക്കമുള്ള സംരംഭങ്ങൾ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് അനുസരിച്ച് രൂപപ്പെട്ടു. ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് അവരുടെ സാഹചര്യങ്ങൾ നേരിട്ടറിയുന്ന ഭരണാധികാരിയെന്ന നിലയിലും സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രിയങ്കരനാണ് ശൈഖ് മുഹമ്മദ്. അതിനാൽതന്നെ ദുബൈ ഭരണത്തിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന സന്ദർഭത്തിൽ അദ്ദേഹത്തിന് സമൂഹമൊന്നാകെ ആശംസകളും പ്രാർഥനകളും അർപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

