ഡ്രൈവറില്ലാ കാറിൽ സഞ്ചരിച്ച് ശൈഖ് ഹംദാൻ
text_fieldsദുബൈ: ഡ്രൈവറില്ലാ കാറിൽ സഞ്ചരിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ ജുമൈറയിലെ ബുർജ് അൽ അറബ് പ്രദേശത്തെ റോഡിലാണ് കാറിൽ സഞ്ചരിച്ചത്. ദൃശ്യങ്ങൾ ശൈഖ് ഹംദാൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഡ്രൈവർ സീറ്റിൽ ആരുമില്ലാതെയാണ് കാർ സഞ്ചരിക്കുന്നതെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിൽ പിറകിലെ സീറ്റിൽ ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറും കൂടെ യാത്ര ചെയ്തിട്ടുണ്ട്.
ഡ്രൈവറില്ലാ കാറുകൾ പൊതു റോഡുകളിൽ സർവിസ് ആരംഭിക്കുന്നതിന്‍റെ പരീക്ഷണങ്ങൾ നടന്നുവരുന്നതിനിടെയാണ് ശൈഖ് ഹംദാൻ കാറിൽ യാത്ര ചെയ്തിരിക്കുന്നത്. വൈകാതെ പൂർണതോതിൽ പദ്ധതി നഗരത്തിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞമാസം ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ തുറന്നിരുന്നു. അപ്പോളെ ഗോ പാർക്ക് എന്ന പേരിൽ ദുബൈ സയൻസ് പാർക്കിലാണ് കൺട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചത്.
ചൈനയിലെ ബൈദുസ് ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പും ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ചേർന്നാണ് ദുബൈ അപ്പോളോ ഗോ പാർക്കിന് തുടക്കം കുറിച്ചത്. ചൈനക്ക് പുറത്ത് ബൈദുസ് ഗ്രൂപ് ആരംഭിക്കുന്ന ആദ്യ ഓട്ടോണമസ് വെഹിക്കിൾ കൺട്രോൾ സെന്റററാണിത്. ഡ്രൈവിങ് സീറ്റിൽ സുരക്ഷക്കായി ഡ്രൈവറില്ലാതെ തന്നെ സ്വയം നിയന്ത്രിത വാഹനങ്ങൾ ദുബൈയിലെ പൊതുറോഡിൽ പരീക്ഷിക്കാനാണ് ആർ.ടി.എ. ബൈദുസ് കമ്പനിക്ക് അനുമതി നൽകിയിരിന്നു. ആയിരം അപ്പോളോ ഗോ സ്വയം നിയന്ത്രിത വാഹനങ്ങൾ ദുബൈ റോഡുകളിൽ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

