ബുർജ് ഖലീഫ നടന്നുകയറി ശൈഖ് ഹംദാൻ
text_fieldsദുബൈ: സാഹസികതയിൽ അൽഭുതങ്ങൾ തീർക്കുന്ന ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബുർജ് ഖലീഫ നടന്നുകയറി.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സെൽഫി ചിത്രത്തിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ 160ാം നിലയിലേക്ക് നടന്നു കയറിയത് അദ്ദേഹം വ്യക്തമാക്കിയത്. ബാക്ക്‌പാക്കും ഫിറ്റ്‌നസ് ഗിയറും ധരിച്ച് താഴെനിന്ന് നടത്തം തുടങ്ങുന്നതിന്‍റെ വീഡിയോയും പിന്നീട് മുകളിലെത്തിയതിന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 10ലേറെ പേരടങ്ങുന്ന സംഘത്തോടൊപ്പം 37മിനുട്ടും 38സെക്കൻഡും സമയമെടുത്താണ് കയറ്റം പൂർത്തിയാക്കിയത്.
നിരവധിപേരാണ് ശൈഖ് ഹംദാനെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്. ബുർജ് ഖലീഫയുടെ 160-ാം നില പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലമാണ്. ഏറ്റവും പുതിയ നിരീക്ഷണ കേന്ദ്രമായ ദി ടോപ്പ് സ്കൈ ഫ്ലോർ 148-ലും യഥാർത്ഥ അറ്റ് ദ ടോപ്പ് ഒബ്സർവേറ്ററി 124-ാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്. 2020 ഡിസംബറിൽ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ കയറി, 828 മീറ്റർ ഉയരമുള്ള ഉച്ചിയിൽ നിന്ന് വീഡിയോ പകർത്തിയും അദ്ദേഹം അൽഭുതപ്പെടുത്തിയിട്ടുണ്ട്.