സ്വകാര്യ മേഖലയുടെ പ്രവർത്തനം നിർമിത ബുദ്ധിയിലേക്ക്; രണ്ട് വർഷത്തെ പദ്ധതി പ്രഖ്യാപനവുമായി ശൈഖ് ഹംദാൻ
text_fieldsദുബൈ: എമിറേറ്റിലെ സ്വകാര്യ മേഖലയില്‍ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (ഏജന്‍റ് എ.ഐ) സംരംഭത്തിന് തുടക്കം കുറിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ബിസിനസ് സ്ഥാപനങ്ങളിൽ നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കാനാണ് രണ്ട് വര്‍ഷത്തെ ഏജന്‍റ് എ.ഐ. സംരംഭത്തിന്‍റെ ലക്ഷ്യം. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ നിർദേശങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
സാമ്പത്തികപരമായും വാണിജ്യപരമായും ഇത്തരം സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലെ ദുബൈയുടെ ആഗോള പദവി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങള്‍ക്കും സംരംഭത്തിന്‍റെ ഭാഗമായി പ്രത്യേക പരിശീലനങ്ങള്‍ നല്‍കും. ഈ മേഖലയില്‍ പുതിയ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കാനും മാറ്റങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ ഫണ്ടുകള്‍ സ്ഥാപിക്കാനും ചേമ്പറിന് ശൈഖ് ഹംദാൻ നിർദേശം നല്‍കി. ഉൽപാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വ്യവസായ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനും നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ സ്ഥാപനങ്ങളെ പ്രാപ്തരാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തന ചെലവുകള്‍ കുറയ്ക്കുന്നതിലും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വേഗമേറിയതും കാര്യക്ഷമവുമായ സേവനങ്ങള്‍ നല്‍കുന്നതിലും നിര്‍മിത ബുദ്ധി മികച്ച സംഭാവനകള്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ സർക്കാർ സേവനങ്ങളിൽ 50 ശതമാനവും നിർമിത ബുദ്ധി സാങ്കേതിക വിദ്യകളിലേക്ക് മാറുന്നതിനായി രണ്ട് വർഷത്തെ പദ്ധതി ശൈഖ് മുഹമ്മദ് ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

