ഷാർജയിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കും
text_fieldsമാലിന്യത്തിൽ നിന്ന് വൈദ്യതി ഉൽപാദിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യപ്ലാന്റിന്റെ ഉദ്ഘാടനം ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിക്കുന്നു
ഷാർജ: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യപ്ലാന്‍റ് ഷാർജയിൽ പ്രവർത്തനം തുടങ്ങി. ഇതോടെ ഗൾഫിലെ ആദ്യ മാലിന്യശൂന്യ നഗരമാകാൻ തയാറെടുക്കുകയാണ് ഷാർജ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. വേസ്റ്റ് മാനേജ്മെന്‍റ് കമ്പനിയായ ബിഅയും പാരമ്പര്യേതര ഊർജരംഗത്തെ മസ്ദാറും ചേർന്നാണ് പ്ലാന്‍റ് നിർമിച്ചത്.
3,00,000 ടൺ മാലിന്യം പ്ലാന്‍റിലേക്ക് വർഷം ഉപയോഗിക്കാൻ കഴിയും. നിലവിൽ ഭൂമി നികത്താനും മറ്റും ഉപയോഗിക്കുന്ന മാലിന്യമാണ് ഇനി വൈദ്യുതിയായി മാറുക. പ്ലാന്‍റിന് 30 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. ഷാർജയിൽ 28,000 വീടുകൾക്ക് ഈ വൈദ്യുതി ഉപയോഗപ്പെടുത്താൻ കഴിയും. ഭരണരംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.