വീടുകളിൽ വെള്ളം കയറി
text_fieldsഷാർജ: ഷാർജയുടെ ഉപനഗരങ്ങളായ കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ചയും ശക്തമായ മഴ. കൽബ മേഖലയിലെ നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി. ഖോർഫക്കാനിൽ പള്ളിയിലും വീടുകളിലും വെള്ളം കയറിയതായി വാർത്തയുണ്ട്. ശക്തമായ മഴയിൽ പ്രദേശത്തെ തോടുകളിലെല്ലാം ശക്തമായ ഒഴുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. തോടുകൾക്ക് സമീപം ഇപ്പോൾ ഉത്സവ പ്രതീതിയാണ്. സ്വദേശികളും പ്രവാസികളും മഴ ഉത്സവമാക്കാൻ തോടുകൾക്ക് സമീപത്ത് എത്തുന്നു. ഫോർവീൽ വാഹനങ്ങളുമായി സ്വദേശികളുടെ സാഹസിക പ്രകടനങ്ങളും തോടുകളിൽ അരങ്ങേറുന്നു. തോടുകൾക്ക് സമീപം സുപ്ര വിരിച്ച് ഭക്ഷണം കഴിക്കുന്നവരെയും കാണാനായി. ശക്തമായ മഴയെ തുടർന്ന് വീടുകൾക്കുള്ളിൽ നിന്ന് വെള്ളം ഒഴിവാകാത്തത് കാരണം നിരവധി കുടുംബങ്ങളാണ് കൽബ, ഖോർഫക്കാൻ ഭാഗത്ത് നിന്ന് താത്കാലം മാറി നിൽക്കുന്നത്. വീടുകൾക്കകത്തേക്ക് വെള്ളം കയറിയതിനെ തുടർന്നുള്ള നാശനഷ്ടങ്ങളും കുറവല്ല. റോഡും പറമ്പുമെല്ലാം തോടായി കിടക്കുന്ന കാഴ്ച്ചയാണ് ഷാർജയുടെ മധ്യമേഖല പ്രദേശങ്ങളിൽ. കുട്ടികളുടെ ആഘോഷമാണ് ഇത്തരം ഇടങ്ങളിലെല്ലാം. നാല് ഭാഗവും മണ്ണ് മൂടി കിടക്കുന്ന മരുഭൂ പ്രദേശങ്ങൾ കുളങ്ങളായി. അപ്രതീക്ഷിതമായി രൂപപ്പെട്ട കുളത്തിലേക്ക് സന്തോഷത്തോടെ വെള്ളം കുടിക്കാൻ എത്തുന്നുണ്ട് ഒട്ടകവും ആടും. ദേശാടന പക്ഷികളെ മഴയിൽ നിന്ന് കാക്കുന്നത് ഗാഫ് മരങ്ങൾ തന്നെ. എന്നാൽ സൈബീരിയൻ കൊക്കുകൾക്ക് മഴയോട് വല്ലാത്ത പ്രണയമാണ്. അവ മഴ നാരുകൾക്കിടയിലൂടെ പറന്ന് തിമർക്കുന്നു
വാദികൾ അപകടകാരികൾ
മഴ പെയ്താൽ യു.എ.ഇയിലെ വാദികൾ പെട്ടെന്ന് നിറയുക പതിവാണ്. മല മുകളിൽ ലഭിക്കുന്ന മഴ തന്നെയാണ് വെള്ളത്തിെൻറ അളവ് കൂട്ടാൻ കാരണം. ഈ സമയത്ത് വാദികൾ അപകടകാരികളാണ്. വാദി ഷീസ് തന്നെയാണ് ഇതിൽ മുന്നിൽ. മഴവെള്ളം നഷ്ടപ്പെടാതിരിക്കാനായി വൃഷ്ടി പ്രദേശങ്ങളിൽ ശാസ്ത്രീയമായി തീർത്ത തോടുകളെ പ്രധാന തോടുമായി ബന്ധിപ്പിക്കുന്ന രീതിയാണ് മലയോര മേഖലയിൽ കണ്ട് വരുന്നത്. ഇത് കൊണ്ട് തന്നെ മഴപെയ്താൽ ഒരു തുള്ളി പോലും പാഴാകാതെ അത് വേഗത്തിൽ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നു. തോടിൽ പെട്ടെന്ന് അനുഭവപ്പെടുന്ന മലവെള്ളപ്പാച്ചിൽ അപകട കാരണമാകുന്നു. പോയ മാസം മലയാളി എൻജിനിയറിങ് വിദ്യാർഥിയുടെ മരണത്തിന് കാരണമായത് ഈ അപ്രതീക്ഷിത ഒഴുക്കായിരുന്നുവെന്ന് ഓർക്കുക. ഉരുൾ പൊട്ടൽ ഏറ്റവും കൂടുതൽ നടക്കുന്നതും മഴക്കാലത്താണ്.
കടലിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം
മഴയോടൊപ്പം യാത്ര തുടരുന്ന വടക്കൻ കാറ്റ് തീരദേശ മേഖലയിൽ ശക്തമാണ്. മുന്നറിയിപ്പില്ലാതെ ശക്തി പ്രാപിക്കുന്ന കാറ്റിൽ കടലിൽ രൂപപ്പെടുന്നത് ശക്തമായ തിരമാലകളാണ്. കടലിൽ കുളിക്കാൻ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം. അധികൃതർ കടലോരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിച്ചിരിക്കണം. മഴയും കാറ്റും ശക്തിപ്പെടുമ്പോൾ കടലിൽ അടിയൊഴുക്കും ശക്തമായിരിക്കും.
പുറമെ കാണുന്ന ഭാവമായിരിക്കില്ല അടിഭാഗത്ത്. പെട്ടെന്ന് ഒലിച്ച് പോകുന്ന മണലാണ് യു.എ.ഇ കടലുകളിൽ കാണപ്പെടുന്നത്. ഷാർജയിലെ അൽഖാൻ കടലിൽ പശയുള്ള മണ്ണാണ് കടലിെൻറ അടിഭാഗത്ത് കാണപ്പെടുന്നത്. നിരവധി അപകടങ്ങൾ നടന്ന മേഖലയുമാണിത്.
യാത്രക്കാർ കൂടുതൽ ശ്രദ്ധിക്കണം
മഴ പെയ്തതോടെ റോഡുകളിലെല്ലാം നല്ല വഴുക്കൽ അനുഭവപ്പെടുന്നുണ്ട്. വേനൽ കാലത്ത് ടയറുകളിൽ നിന്ന് അസ്പാൾട്ടിനൊപ്പം കൂടികലർന്ന റബ്ബറെല്ലാം മഴവെള്ളം വീണതോടെ രാസമാറ്റത്തിന് വിധേയമാകുന്നത് കാരണം ശക്തമായ വഴുക്കലാണ് റോഡുകളിലുള്ളത്. ദീർഘ ദൂര റോഡുകളിൽ ഇത് കുടുതലുമാണ്. വാഹനങ്ങൾ മലക്കം മറിഞ്ഞുള്ള അപകടങ്ങൾ ഏറെ നടക്കുന്നതും മഴക്കാലത്താണ്. മലീഹ റോഡിൽ ഹത്ത റോഡിലേക്ക് കയറുന്നതിന് മുമ്പുള്ള വാദിയിലേക്ക് റോഡിലൂടെ വെള്ളം ഒഴുകയാണിപ്പോഴും. വെള്ളക്കെട്ട് ശക്തമല്ലെങ്കിലും വളരെ കരുതലോടെ വേണം ഇത് വഴി വാഹനം ഓടിക്കാൻ. കൽബ തുരങ്കം കഴിഞ്ഞുള്ള യാത്രയിലും ഏറെ ശ്രദ്ധിക്കണം. മുടിപിൻ വളവുകളും കയറ്റങ്ങളും ഈ ഭാഗത്ത് ധാരാളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
