ഷാർജ ഇസ്‌ലാമിക് ബാങ്കിന് മികച്ച പ്രകടനം; ആദ്യപകുതിയിലെ അറ്റാദായം 80.39 കോടി ദിർഹം, 15.3 ശതമാനം വർധന
text_fieldsഷാർജ: ഷാർജ ഇസ്ലാമിക് ബാങ്ക് (എസ്.ഐ.ബി) 2026 വർഷത്തെ ആദ്യപകുതിയിൽ 80.39 കോടി ദിർഹം അറ്റാദായം രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിലെ 69.72 കോടി ദിർഹത്തെ അപേക്ഷിച്ച് 15.3 ശതമാനത്തിന്റെ വർധനവാണുള്ളത്. ബാങ്കിന്റെ വിവിധ ബിസിനസ് മേഖലകളിലെ സന്തുലിതമായ വളർച്ചയും മികച്ച പ്രവർത്തനക്ഷമതയുമാണ് ഈ നേട്ടത്തിന് പിന്നിൽ.
ഇസ്‍ലാമിക് ഫിനാൻസിങ്, സുകൂക്ക് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം 12.1 ശതമാനം വർധിച്ച് 210 കോടി ദിർഹമായി. നിക്ഷേപകർക്കും സുക്കൂക്ക് ഉടമകൾക്കുമുള്ള വിതരണം 120 കോടി ദിർഹമായി ഉയർന്നു. ഫീസ്, കമീഷൻ എന്നിവയിലൂടെയുള്ള വരുമാനം 8.1 ശതമാനം വർധിച്ച് 44.57 കോടി ദിർഹമായതോടെ, ബാങ്കിന്റെ ആകെ പ്രവർത്തന വരുമാനം 20.5 ശതമാനം ഉയർന്ന് 140 കോടി ദിർഹത്തിലെത്തി. സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനും ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പൊതു-ഭരണ ചെലവുകൾ 47.52 കോടി ദിർഹമായി വർധിച്ചിട്ടുണ്ട്.
ബാങ്കിന്റെ ആകെ ആസ്തി 2025 അവസാനത്തെ അപേക്ഷിച്ച് 4.7 ശതമാനം വർധിച്ച് 9450 കോടി ദിർഹമായി. ഇസ്ലാമിക് ഫിനാൻസിങ് പോർട്ട്‌ഫോളിയോ 9.5 ശതമാനം വളർച്ചയോടെ 4990 കോടി ദിർഹത്തിലും, ഉപഭോക്തൃ നിക്ഷേപങ്ങൾ 6.6 ശതമാനം ഉയർന്ന് 5940 കോടി ദിർഹത്തിലുമെത്തി. 110 കോടി പുതിയ ഓഹരികൾ വിജയകരമായി പുറത്തിറക്കിയതിലൂടെ ഓഹരി മൂലധനവും ശക്തിപ്പെട്ടു. വരും വർഷങ്ങളിൽ കൂടുതൽ ബിസിനസ് വിപുലീകരണത്തിനും സുസ്ഥിരമായ വളർച്ചക്കും ഈ മികച്ച സാമ്പത്തിക ഫലം അടിത്തറയാകുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

