ഒമാനിലേക്ക് ചരക്കു നീക്കത്തിന് ഇടനാഴി സ്ഥാപിച്ച് ഷാർജ
text_fieldsഷാര്‍ജ: ഒമാന്‍ കസ്റ്റംസുമായി സഹകരിച്ച് സംയോജിത ചരക്ക് നീക്ക ഇടനാഴിക്ക് (ലോജിസ്റ്റിക്‌സ് കോറിഡോര്‍) തുടക്കം കുറിച്ച് ഷാര്‍ജ പോര്‍ട്‌സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റി. കര അതിര്‍ത്തി വഴി ഷാര്‍ജയും ഒമാനി തുറമുഖങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്ത നൂതന ചരക്ക് നീക്ക സംവിധാനത്തിന്‍റെ ഭാഗമായാണ് നീക്കം. മേഖലയിലെ വിതരണ ശൃംഖലയുടെ സ്ഥിരതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനും ചരക്ക് നീക്കം മെച്ചപ്പെടുത്തുന്നതിനും ബിസിനസുകാര്‍ക്കിടയില്‍ ലഭ്യമായിട്ടുള്ള ചരക്ക് നീക്ക സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലോജിസ്റ്റിക്‌സ് ഇടനാഴി ആരംഭിച്ചിരിക്കുന്നത്. സോഹര്‍ തുറമുഖം, ദുഖം തുറമുഖം, സലാല തുറമുഖം അടക്കം നിരവധി ഒമാനി തുറമുഖങ്ങളെ ഈ ഇടനാഴി ബന്ധിപ്പിക്കുന്നുണ്ട്.
കിഴക്ക് പടിഞ്ഞാറന്‍ തീരങ്ങളെ ബന്ധിപ്പിച്ചുള്ള സമുദ്ര അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി നിര്‍മിക്കുന്നതാണ് ഈ ലോജിസ്റ്റിക്‌സ് കോറിഡോര്‍. തുടര്‍ച്ചയായ ചരക്ക് നീക്കത്തെ പിന്തുണയ്ക്കുന്നതിനും വര്‍ധിച്ചുവരുന്ന വിപണി ആവശ്യകതയോടു പ്രതികരിക്കുന്നതിനും സഹായകമാവുന്ന ഈ ഇടനാഴി മികച്ച ചരക്ക് നീക്ക ശൃംഖല രൂപപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.ഇടനാഴി മുഖ്യമായും ഷാര്‍ജയിലെ ഖത്മത് മലാഹ ബോര്‍ഡര്‍ ക്രോസിങ്, അല്‍ മദാം ബോര്‍ഡര്‍ ക്രോസിങ് എന്നീ ഇടങ്ങളിലൂടെയാണ് പ്രവര്‍ത്തിപ്പിക്കുക. ഇത് യു.എ.ഇയിലെയും ഒമാനിലെയും തുറമുഖങ്ങള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും ഇടയിലുള്ള ലോജിസ്റ്റിക് കണക്റ്റിവിറ്റിയുടെ കാര്യക്ഷമത ശക്തിപ്പെടുത്തുകയും ഇരുവശത്തുനിന്നും സുഗമമായ നീക്കം ഉറപ്പാക്കുകയും ചെയ്യും.
എല്ലാ വിധ ഔദ്യോഗിക നടപടികളും പൂര്‍ത്തിയായതിനു പിന്നാലെ മെയ് 14 മുതല്‍ ഈ ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഖത്മത് മലാഹ വഴി ഖാലിദ് തുറമുഖത്തില്‍ നിന്ന് സോഹര്‍ തുറമുറത്തിലേക്കുള്ള ആദ്യ ചരക്ക് നീക്കം നടത്തുകയും ചെയ്തു. സമുദ്ര-കര ഗതാഗതങ്ങളെ സംയോജിപ്പിക്കുന്ന ഈ ഇടനാഴി തടസ്സമില്ലാത്ത ലോജിസ്റ്റിക്‌സ് വിപുലീകരണം നല്‍കുന്നതിലുടെ വിപണി പ്രവേശനം വിപുലീകരിക്കുകയും പ്രവര്‍ത്തനകാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

