ദുബൈയിൽ മെസ്സിക്കൊപ്പം സമയം ചെലവഴിച്ച് ഷാജിയും ജുനൈദും
text_fieldsദുബൈ: ലയണൽ മെസ്സി എക്സ്പോയിലെത്തി മടങ്ങിയ വിവരമറിഞ്ഞ് നിരാശപൂണ്ടവരാണ് ദുബൈയിലെ ഫുട്ബാൾ ഫാൻസ്. കൈയെത്തുംദൂരത്ത് സൂപ്പർ താരമെത്തിയിട്ടും കാണാനോ സെൽഫിയെടുക്കാനോ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു അവരുടെ സങ്കടം. എന്നാൽ, ഇതിനിടയിൽ മെസ്സി താമസിക്കുന്ന ഹോട്ടലിലെത്തി നേരിൽ കാണുകയും സംസാരിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു ഒരു ബാപ്പയും മകനും. തൃശൂർ ചാവക്കാട് സ്വദേശി ഷാജി മുഹമ്മദലിക്കും മകൻ മുഹമ്മദ് ജുനൈദിനുമാണ് ദുബൈയിൽ മെസ്സിക്കൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിച്ചത്. മെസ്സിയെ കണ്ടതിൽ അല്ല, മകെൻറ ഏറ്റവും വലിയ ആഗ്രഹം സാക്ഷാത്കരിച്ചതിെൻറ സന്തോഷത്തിലാണ് ഷാജി മുഹമ്മദലി. അർജൻറീനൻ താരത്തിെൻറ കട്ട ഫാനാണ് ജുനൈദ്. മെസ്സി ഏത് ക്ലബിലേക്ക് മാറിയാലും അതായിരിക്കും ജുനൈദിെൻറ ഇഷ്ട ക്ലബ്. ലോകത്തിെൻറ ഏതെങ്കിലുമൊരു മൂലയിൽ മെസ്സി കളിക്കുന്ന സ്റ്റേഡിയത്തിെൻറ ഗാലറിയിലിരുന്ന് അദ്ദേഹത്തെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം.
ക്രിസ്റ്റ്യാനോയുടെയും ബ്രസീലിെൻറയും ഫാനാണെങ്കിലും ഷാജിക്ക് മകെൻറ ആഗ്രഹത്തിെൻറ ആഴം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. മെസ്സിയുടെ അടുത്ത സുഹൃത്താണ് ഷാജിയുടെ ബോസിെൻറ മകൻ. സ്വദേശി പൗരനായ അദ്ദേഹത്തോട് തെൻറ ആഗ്രഹം വെളിപ്പെടുത്തി. എന്നെങ്കിലും മെസ്സി ദുബൈയിൽ വരുേമ്പാൾ നോക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താരം എക്സ്പോയിൽ എത്തിയ വിവരമറിഞ്ഞ് ഷാജി സ്പോൺസറെ വിളിച്ചു. മെസ്സിയുമായി ജുമൈറ അഡ്രസ് ബീച്ച് റിസോർട്ടിൽ ഡിന്നർ ഉണ്ടെന്നും ആ സമയത്ത് ശ്രമിക്കാമെന്നുമായിരുന്നു അദ്ദേഹത്തിെൻറ മറുപടി. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ അപ്രതീക്ഷിതമായി അദ്ദേഹത്തിെൻറ മെസേജ് വന്നു. എട്ട് മണിക്ക് കാണാമെന്നായിരുന്നു സന്ദേശം. മെസ്സിയുടെ പ്രൈവറ്റ് സ്യൂട്ടിലാണ് കൂടിക്കാഴ്ച ഒരുക്കിയത്. സ്പാനിഷിൽ മെസ്സി പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും ജീവിതത്തിൽ മറക്കാൻകഴിയാത്ത മുഹൂർത്തമായിരുന്നു അതെന്ന് ജുനൈദ് പറയുന്നു. അൽപം മാറിനിന്ന ഷാജിയെയും ചേർത്തുനിർത്തി ഫോട്ടോയെടുത്തു. 10 മിനിറ്റോളം അവിടെ ചെലവഴിച്ചാണ് മടങ്ങിയത്. മറ്റൊരു അര്‍ജൻറീനൻ താരം ലിയാേണ്ട്രാ പാരഡസും അവിടെയുണ്ടായിരുന്നു.
മകെൻറ പ്രതികരണം എങ്ങനെയായിരുന്നു എന്ന് ചോദിച്ചപ്പോൾ ഷാജിയുടെ വാക്കുകൾ ഇതായിരുന്നു 'മെസ്സിയെ കണ്ട് താഴെ ഹോട്ടല്‍ ലോബിയില്‍ എത്തിയപ്പോള്‍ എല്ലാവരും നോക്കിനില്‍ക്കെ അപ്രതീക്ഷിതമായി അവനെന്നെ കെട്ടിപ്പിടിച്ചു. ഒന്നും ഉരിയാടാതെ ഒരു മിനിറ്റ് നേരം അങ്ങനെ നിന്നു. അവന് എന്നോട് പറയാനുള്ളതെല്ലാം ആ ആശ്ലേഷത്തിലുണ്ടായിരുന്നു. ആ ഫീല്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല ഗഡീസ്. ഷാജിയുടെ ഇളയമകൻ ജാസിമിനും മെസ്സിയെ കാണാൻ കഴിഞ്ഞിരുന്നു. എക്സ്പോയിൽ പോയപ്പോൾ അകലെ നിന്നാണ് ജാസിം മെസ്സിയെ ദർശിച്ചത്. 2012ൽ മറഡോണയെ കാണാനുള്ള അവസരവും ഷാജിക്ക് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.