ഷബ്ന മുനവ്വർ സ്വയം വരച്ചെടുത്ത കലാജീവിതം
text_fieldsഷബ്ന മുനവ്വർ എന്ന കലാകാരിയുടെ ഇൻസ്റ്റഗ്രാം പേജിൽ സ്വയം പരിചയപ്പെടുത്തുന്നത് self taught artist എന്നാണ്. ജീവിതത്തിൽ കഴിവുകൾ തിരിച്ചറിയുന്ന കുട്ടിക്കാലത്തും പ്രതിഭയുടെ തിളക്കം പ്രകടമാകുന്ന കൗമാരത്തിലും കണ്ടെടുക്കാനാവാത്ത സ്വന്തം കഴിവിനെ പ്രവാസലോകത്ത് വീട്ടമ്മയായി കഴിയവെ പഠിച്ചെടുത്ത കലാകാരിയാണിവർ. ലോകം കോവിഡിെൻറ പിടിയിലമർന്ന വീട്ടിലിരിപ്പ് കാലത്താണ് പല പരീക്ഷണങ്ങളിൽ നടത്തിയ കൂട്ടത്തിൽ പെൻസിൽ വരയിൽ ഒരുകൈ നോക്കിയത്. അത് വലിയ തിരിച്ചറിവിലേക്ക് നയിച്ചു.
തെൻറ വിരലുകളിൽ ഒളിഞ്ഞിരുന്ന അൽഭുതം അവർ കണ്ടെത്തി. പിന്നീട് പെൻസിൽ ഡ്രോയിങിെൻറ പാഠങ്ങൾ യൂടൂബിൽ നിന്നും മറ്റും തപ്പിപ്പിടിച്ചു. ഒരു കുട്ടിയെപ്പോലെ വരച്ചുവരച്ച് പഠിച്ചു. അടുപ്പക്കാരും സൃഹൃത്തുക്കളും അത് കണ്ട് അൽഭുതപ്പെട്ടു. സ്കൂൾ, കോളേജ് കാലത്ത് ഒരു ഡ്രോയിങ് മൽസരത്തിന് പോലും പങ്കെടുക്കുകയോ സമ്മാനം നേടുകയോ ചെയ്തിരുന്നില്ലെന്ന് ഇവർ പറയുന്നു.
പ്രധാനമായും പോട്രൈറ്റ് ചിത്രങ്ങളാണ് വരച്ചുതുടങ്ങിയത്. ശൈഖ് സായിദ്, ഇന്ദിരാ ഗാന്ധി, പിണറായി വിജയൻ തുടങ്ങിയ നേതാക്കൾ, ശാരൂഖ് ഖാൻ, ദുൽഖർ സൽമാൻ, ടെവീനോ തുടങ്ങിയ സിനിമാ താരങ്ങൾ, സ്വന്തം സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെയെല്ലാം ചിത്രങ്ങൾ ഇതിനകം വരച്ചുകഴിഞ്ഞു. ആദ്യകാലത്ത് പല പോരായ്മകളും ചിത്രങ്ങൾക്കുണ്ടായിരുന്നു. ചിത്രകലയിൽ പരിചയമുള്ള പലരും തിരുത്തും നിർദേശങ്ങളും നൽകി സഹായിച്ചു. അതിനിടയിൽ പ്രോൽസാഹനവും പിന്തുണയും നാലുഭാഗത്തുനിന്നും ലഭിച്ചു. സ്റ്റീവ് മക്കുറിയുടെ പ്രസിദ്ധമായ 'അഫ്ഗാൻ ഗേൾ' എന്ന ചിത്രം വരച്ചത് അദ്ദേഹം ശ്രദ്ധിക്കുകയും ഇൻസ്റ്റയിൽ ലൈക് ചെയ്യുകയുണ്ടായി.
പ്രസിദ്ധ ഇമാറാത്തി യൂടൂബർ ഖാലിദ് അൽ അമീരിയും ഷബ്ന വരച്ച ചിത്രം കണ്ട് ഇഷ്ടമറിയിച്ചു. പിന്നീട് പലരും ചിത്രങ്ങൾ വരച്ചുതരാൽ ആവശ്യപ്പെട്ട് വന്നു. എല്ലാത്തിനും പിന്തുണയേകി ഭർത്താവ് മുനവ്വറും രണ്ടുമക്കളും കൂടെനിന്നു. ഒരു കഫേക്ക് വേണ്ടി ചിത്രങ്ങൾ വരക്കാൻ ആവശ്യപ്പെട്ട് സ്വദേശി വനിതയും ഇവരെ സമീപിച്ചു. ആഫ്രിക്കൻ ഗ്രാമീണതയും പാരമ്പര്യ ജീവിതവും ഓർമ്മിക്കുന്ന ചിത്രമാണ് അവർക്ക് വേണ്ടി ഒരുക്കി നൽകിയത്. ചിത്രപ്രദർശനവും മൽസരങ്ങളും പരിചയിച്ചിട്ടില്ലാത്ത ഇവർ ഭാവിയിൽ യു.എ.ഇയിലും നാട്ടിലും ചിത്രങ്ങളെ പൊതുയിടത്തിൽ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്.
കുടുംബത്തിൽ സഹോദരൻ ഷാനവാസ് മാത്രമാണ് ചിത്രകലയിൽ കഴിവ് പ്രകടിപ്പിച്ചതെന്ന് ഇവർ പറയുന്നു. കുട്ടിയായിരിക്കെ വരയിൽ പ്രതിഭ പ്രകടിപ്പിച്ച സഹോദരൻ പിന്നീട് കൂടുതൽ ആ മേഖലയിൽ മുന്നോട്ടുപോയില്ല. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ശബ്ന 23വർഷമായി യു.എ.ഇയിലുണ്ട്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവിനും വിദ്യാർത്ഥികളായ മക്കൾക്കുമൊപ്പം അൽഐനിലാണ് ആറു വർഷമായി താമസിക്കുന്നത്. മക്കളൊക്കെയും വളർന്നതും പഠിച്ചതും ഇവിടെയാണ്. കലയെയും സർഗവാസനകളെയും പ്രോൽസാഹിപ്പിക്കുന്ന യു.എ.ഇയുടെ മണ്ണിൽ തെൻറ വരവൈഭവം കൂടുതൽ സ്വീകരിക്കപ്പെടും എന്ന പ്രത്യാശയിൽ മുന്നോട്ടു തന്നെയെന്ന് ഷബ്ന മനസുതുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.