സത്യേട്ടാ, നിങ്ങൾ തന്ന ഇളനീരിന് തിരിച്ചുതരാൻ പ്രാർഥനകൾ മാത്രം
text_fieldsദുബൈ: പേര് സത്യൻ എന്നാണെന്നറിയാം. വീട് താമരശ്ശേരിക്കടുത്താണെന്നും അറിയാം. ഇതിനു മുമ്പും ശേഷവും ഒരിക്കൽ പോലും അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. ആശുപത്രിയിൽ അഡ്മിറ്റ ായ എെൻറ സേഹാദരിക്കുവേണ്ടി തെങ്ങിൽ കയറി ഇളനീരിട്ട് ആശുപത്രിയിലെത്തിച്ച ആ മനുഷ ്യനെ എന്തുപേരിട്ട് വിളിക്കണമെന്നറിയില്ല. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശമനുസരിച്ചാണ് സഹോദരിക്കായി ഇളനീർ തേടി തെരുവിലേക്കിറങ്ങി യത്. വിജനമായ റോഡുകളും അടഞ്ഞുകിടക്കുന്ന അങ്ങാടിയുമാണ് എന്നെ സ്വീകരിച്ചത്. മരുന്നു കടകളല്ലാത്തതൊന്നും തുറന്നു പ്രവർത്തിക്കുന്നില്ല. ആളനക്കമില്ലാത്ത അങ്ങാടിയിലൂടെ എങ്ങോട്ടെന്നില്ലാതെ നട്ടുച്ച വെയിലത്ത് ഏറെദൂരം നടന്നുനോക്കി. കവലയിൽ നിർത്തിയിട്ട പൊലീസ് വാഹനത്തിെൻറ അരികിലെത്തി കാര്യം പറഞ്ഞു. സാധാരണ ഇളനീർ കിട്ടുന്ന ഭാഗങ്ങളൊക്കെ അവർ പറഞ്ഞുതന്നു. എന്നാൽ, നാട് മുഴുവൻ തിരഞ്ഞിട്ടും ഇളനീർ കിട്ടിയില്ല. നിരാശനായി ആശുപത്രിയിലേക്ക് തിരിച്ചുനടക്കുന്നതിനിടെയാണ്, നട്ടുച്ച വെയിലിെൻറ തീക്ഷ്ണതയിൽ ചെറിയ കവർ തൂക്കിയിട്ട് സൈക്കിൾ ചവിട്ടിവരുന്ന ഖദർ കുപ്പായക്കാരനെ കണ്ടത്.
എെൻറ മുന്നിലൂടെ കടന്നുപോയ അദ്ദേഹത്തെ ഞാൻ പിറകിൽനിന്നും കൈമുട്ടി വിളിച്ചു. ‘ചേട്ടാ നിങ്ങൾ വരുന്ന ഭാഗത്ത് എവിടെയെങ്കിലും ഇളനീർ വിൽക്കുന്നത് കണ്ടിട്ടുണ്ടോ. ചേട്ടൻ പറഞ്ഞു, ‘ഇപ്പോൾ എവിടെ കിട്ടാനാണ് മോനെ, ഞാൻ എവിടെയും കണ്ടിട്ടില്ല’. ചേട്ടനോട് ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. സഹോദരിയുടെ രോഗവിവരവും ഡോക്ടറുടെ നിർദേശങ്ങളുമെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. താൻ ഇവിടെയുള്ള ആളല്ലെന്നും താമരശ്ശേരിയിൽനിന്നും 30 കിലോമീറ്റർ സൈക്കിൾ ചവിട്ടി മരുന്നുവാങ്ങാൻ എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശരി എന്നുംപറഞ്ഞ് തിരികെ നടന്നു. പക്ഷേ, അദ്ദേഹം എന്നെ തിരിച്ചുവിളിച്ചിട്ട് പറഞ്ഞു; ‘എനിക്ക് തെങ്ങ് കയറ്റമായിരുന്നു ജോലി. ഇവിടെ അടുത്തുള്ള ഒരു വീട്ടിൽ ഞാൻ മുമ്പ് തെങ്ങ് കയറിയിരുന്നു. ഞാൻ ഒന്ന് പോയി നോക്കട്ടെ. മോെൻറ നമ്പർ എെൻറ ഫോണിലേക്ക് ആക്കിത്തരി. എനിക്കീ ഫോണോണ്ട് കളിക്കുന്നതൊന്നും അറിയില്ല’.
സൈക്കിളിന് വേഗത കൂട്ടി അയാൾ വന്ന വഴിയിലേക്ക് തിരിച്ചുപോയി. നടന്നു വലഞ്ഞ ഞാൻ ഒരു ഗുഡ്സ് ഒാട്ടോറിക്ഷയിൽ കയറി പാളയം മാർക്കറ്റിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ എെൻറ ഫോണിലേക്ക് അപരിചിതമായ നമ്പറിൽ നിന്ന് വിളി വന്നു. ‘മോനെവിടെയാ ഉള്ളത്, ഇളനീർ കിട്ടീക്ക്’. എെൻറ മറുപടി വാക്കുകൾ പൂർണമായില്ല. തൊണ്ട ഇടറുന്നുണ്ടായിരുന്നു. ഞാൻ ഓട്ടോയിൽനിന്നും ഇറങ്ങി കിതപ്പിനു വകവെക്കാതെ വളരെ വേഗം ഓടുകയായിരുന്നു. ഞാൻ ആശുപത്രിയിലേക്ക് എത്തുേമ്പാൾ ചെത്തിമിനുക്കിയ ഇളനീർ തൂക്കിപ്പിടിച്ച് ആശുപത്രി മതിലിനോട് ചാരിനിൽക്കുകയായിരുന്നു അദ്ദേഹം.
അനിർവചനീയമായ ആ ഒരു നിമിഷം, ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് പോകാമെന്നു ഞാൻ ഒരുപാട് നിർബന്ധിച്ചു. പക്ഷേ, അയാൾ സമ്മതിച്ചതേയില്ല. ഖദറിെൻറ വെള്ളമുണ്ടുമുടുത്തു തേച്ചുമിനുക്കിയ കുപ്പായവുമിട്ട് നെറ്റിയിൽ നീളൻകുറി വരച്ചെത്തിയ അദ്ദേഹം വസ്ത്രം മാറിയ ശേഷം തെങ്ങിൽ കയറി ഇളനീരിടുകയായിരുന്നു. തിരികെ പോകാൻ നിന്നപ്പോൾ ഞാൻ പതുക്കെ ചോദിച്ചു, നിങ്ങൾക്ക് എന്തെങ്കിലും പൈസ തന്നാൽ വാങ്ങുമോ.
‘പണം വാങ്ങാനാണെങ്കിൽ ഞാൻ ഈ ഉപകാരം ചെയ്യുമായിരുന്നോ’ എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ഞങ്ങളുടെ പ്രാർഥനയിൽ എന്നുമുണ്ടാകുമെന്നു ഞാൻ അയാൾക്ക് വാക്കുകൊടുത്തു. അയാൾ തിരിച്ചുപോകുമ്പോൾ കണ്ണിൽ നിന്നും മായുന്നതുവരെ ഞാൻ നോക്കിനിന്നു. റൂമിൽ തിരിച്ചെത്തി ഇളനീർ പൊട്ടിച്ചു ഗ്ലാസിലൊഴിച്ചു പെങ്ങൾക്ക് കൊടുത്തിട്ട് കാര്യങ്ങളൊക്കെ ഞാൻ വിവരിച്ചുകൊടുത്തു. നിറകണ്ണുകളുമായി അവൾ ദൈവത്തിനെ സ്തുതിച്ചു. ഓരോ ഇറക്ക് കുടിക്കുമ്പോഴും അവൾ പ്രാർഥിച്ചുകൊണ്ടേയിരുന്നു. ഞാൻ പറഞ്ഞു, ‘എന്നുമുണ്ടാകണം നമ്മുടെ പ്രാർഥനയിൽ’ സത്യേട്ടൻ എെൻറ ജീവിതത്തിൽ എന്നുമൊരു മാതൃകയായിരിക്കും. ഉറവ വറ്റാത്ത മനുഷ്യത്വത്തിെൻറ ഉദാത്തമാതൃക. ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല. കടപ്പാടോ ബാധ്യതയോ ഒന്നുമില്ല. എന്നിട്ടും എെൻറ സങ്കടത്തിനു മുന്നിൽ അദ്ദേഹത്തിെൻറ മനസ്സലിഞ്ഞു പോയിട്ടുണ്ടാവാം.
•സിറാജ് നടുക്കാവിൽ, നരിപ്പറ്റ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.