'സലാം ഫുട്ബാൾ' ഈമാസം പുറത്തിറങ്ങും
text_fieldsദുബൈ: കേരള ജൂനിയർ ടീമിലും കർണാടകക്കു വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ച മധുര കോട്ട്സിെൻറ പ്രശസ്ത ഫുട്ബാൾ താരമായിരുന്ന പുതിയോട്ടിൽ അബ്ദുസ്സലാമിനെയും കാൽപന്തുകളിയെയും കുറിച്ച് 'സലാം ഫുട്ബാൾ' എന്ന പുസ്തകം ഒക്ടോബർ അവസാനത്തോടെ പുറത്തിറങ്ങും. 15 വർഷത്തോളം അബൂദബിയിൽ പ്രവാസിയായിരുന്നു സലാം.
മൈതാനത്തിറങ്ങിയ മത്സരങ്ങളിലെല്ലാം ഗോളടിച്ച് തെൻറ പേരെഴുതിചേർത്ത അദ്ദേഹത്തിെൻറ ഫുട്ബാൾ ജീവിതം എവിടെയും അടയാളപ്പെടുത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിെൻറ സുഹൃത്തുക്കൾ ഇങ്ങനയൊരു പുസ്തകം തയാറാക്കാൻ തീരുമാനിച്ചത്. കേരളത്തിലെയും ഇന്ത്യയിലെയും ഫുട്ബാൾ രംഗത്തെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ടി. അബ്ദുറബ്ബാണ് പുസ്തകത്തിെൻറ എഡിറ്റർ. ഐ.എം. വിജയൻ, യു. ഷറഫലി, കുരികേശ് മാത്യു, റിക്കി ബ്രൗൺ തുടങ്ങി കാൽപന്തുകളിയിലെ പ്രശസ്തരും ഒ. അബ്ദുറഹ്മാൻ, അബു, കമാൽ വരദൂർ, ഒ. അബ്ദുല്ല, ഹമീദ് ചേന്ദമംഗലൂർ, സി.ടി. അബ്ദുറഹിം, മലിക് നാലകത്ത് തുടങ്ങിയ മാധ്യമമേഖലയിലെ പ്രശസ്തരും എഴുത്തുകാരുമായ നാൽപതോളം പേർ 190 പേജുകളിലായി സലാമിെൻറ ജീവിതകഥയും കാൽപന്തിനെക്കുറിച്ചും എഴുതുന്നു. ഒരുകാലത്ത് കേരളത്തിൽ കാൽപന്തുകളിയിൽ തിളങ്ങി പിന്നീട് പ്രവാസം സ്വീകരിച്ചവരുടെ അനുഭവങ്ങളും പുസ്തകത്തിൽ കടന്നു വരുന്നുണ്ട്. പെൻഡുലം ബുക്സ് ആണ് പ്രസാധകർ.
1980 കളിൽ തെന്നിന്ത്യൻ മൈതാനങ്ങളിൽ മുഴങ്ങിക്കേട്ട പേരായിരുന്നെങ്കിലും ഈ വർഷം ജൂലൈയിൽ സലാം മരിക്കുമ്പോൾ അയൽവാസികൾക്കുപോലും അറിയില്ലായിരുന്നു സലാമിെൻറ ഫുട്ബാൾ പെരുമ. പലർക്കും അദ്ദേഹം ഗൾഫിൽ നിന്നും മടങ്ങിവന്ന ഒരു സാധാരണ കാൽപന്തുകളിക്കാരൻ മാത്രമായിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു പുസ്തകമിറക്കാൻ ആലോചിച്ചതെന്ന് കെ.ടി. അബ്ദുറബ്ബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.