റഷ്യ-യുക്രൈൻ സംഘർഷം: അബൂദബിയിൽ രണ്ടാംഘട്ട ചർച്ചകൾക്ക് തുടക്കം
text_fieldsറഷ്യ, യുക്രൈൻ, അമേരിക്ക പ്രതിനിധികൾ അബൂദബിയിൽ രണ്ടാംഘട്ട ചർച്ചകൾ ആരംഭിച്ചപ്പോൾ
അബൂദബി: റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി, ത്രിരാഷ്ട്ര ചർച്ചയുടെ രണ്ടാംഘട്ടം ബുധനാഴ്ച അബൂദബിയിൽ ആരംഭിച്ചു. റഷ്യ, യുക്രൈൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. രണ്ടാംഘട്ട ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നത് മൂന്ന് രാജ്യങ്ങളുമായും യു.എ.ഇക്ക് നിലനിൽക്കുന്ന ശക്തവും സന്തുലിതവുമായ ബന്ധങ്ങളെ കുറിക്കുന്നതാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേതൃത്വം നൽകുന്ന ശ്രമങ്ങളിൽ, നിർമാണാത്മക ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിൽ യു.എ.ഇ നിർണായക പങ്ക് വഹിക്കുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തിലെ ചർച്ചകളുടെ തുടർച്ചയായി രണ്ടാം ഘട്ടത്തിൽ പരസ്പര ധാരണ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
യു.എസ് പ്രസിഡന്‍റിന്‍റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ എന്നിവരടക്കം പ്രമുഖർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ജനുവരി അവസാനത്തിൽ യുക്രൈൻ-റഷ്യ-യു.എസ് പ്രതിനിധികൾ പങ്കെടുത്ത ആദ്യഘട്ട ചർച്ച വളരെ പ്രതീക്ഷ നൽകുന്ന രീതിയിലാണ് പിരിഞ്ഞത്. നാല് വർഷത്തോളമായി തുടരുന്ന മാനുഷിക സംഘർഷങ്ങളും പ്രതിസന്ധികളും അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ നടപടികൾക്ക് ത്രിരാഷ്ട്ര ചർച്ചകൾ സഹായകമാവുമെന്ന് നേരത്തെ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

