ഹെവി ട്രക്കുകളുടെ ഫീൽഡ് പരിശോധനക്ക് ഡ്രോണുമായി ആർ.ടി.എ
text_fieldsദുബൈ: ഹെവി ട്രക്കുകളുടെ ഫീൽഡ് പരിശോധനക്ക് നിർമിതബുദ്ധി സാങ്കേതികവിദ്യ സമന്വയിപ്പിച്ച ഡ്രോൺ ടെസ്റ്റിങ് പദ്ധതിയുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കാൻ കഴിയുന്ന ഹെവി വാഹനങ്ങളെ വിവിധ കാറ്റഗറികളിലയി തിരിച്ചതായും ഓൺബോർഡ് ഡ്രോണുകളിൽ നിർമിതബുദ്ധി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പരിശോധന കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുമെന്നും ആർ.ടി.എ അറിയിച്ചു. ഡ്രോൺ ഓപറേറ്റർമാരായി പ്രവർത്തിക്കാൻ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരമുള്ള ഒമ്പത് ഉദ്യോഗസ്ഥർക്ക് ആർ.ടി.എ പരിശീലനം നൽകിയതായും ആർ.ടി.എയുടെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ മുഹമ്മദ് നബാൻ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ച പരിശോനയിൽ ഇതുവരെ 300ൽപരം വാഹനങ്ങളിലെ പരിശോധന ലൈസൻസിങ് ഏജൻസിയുടെ സംഘങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഡ്രോൺ പരിശോധനയിൽ കനത്ത വാഹനങ്ങളുടെ ഫീൽഡ് പരിശോധനയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുന്നുണ്ട്. ഹെവി വാഹനങ്ങളുടെ ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ഇൻസ്പെക്ടർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും ഇതു സഹായിക്കുന്നു. ഡ്രോണുകൾ 580 മിനിറ്റ് പറന്നുയർന്ന് നടത്തിയ പരിശോധനയിൽ 48 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായും നബാൻ ചൂണ്ടിക്കാട്ടി.
ഹെവി വാഹനങ്ങളുടെ ഫീൽഡ് പരിശോധനയിൽ ഡ്രോണുകളുടെ ഉപയോഗം വ്യാപകമാകുന്നതോടെ പരിശോധന നടത്തുന്ന ഇൻസ്പെക്ടർമാർ നേരിടേണ്ടി വരുന്ന അപകടസാധ്യത കുറയ്ക്കാനാകും. ട്രക്ക് വാഹനങ്ങളുടെ മുകളിൽ പരിശോധന നടത്തുന്നതിനും ചരക്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തുന്നതിന് ഷിപ്പിങ്, ലോഡിങ് നിർദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകളും വശങ്ങളും മനസ്സിലാക്കുന്നതിനും ഡ്രോൺ പരിശോധന സഹായകരമാകും.
ലൈസൻസില്ലാത്ത ചരക്കുനീക്കം, അംഗീകൃത വ്യവസ്ഥകൾ അനുസരിച്ച് ചരക്ക് വഹിക്കുന്നതിലുള്ള വീഴ്ചകൾ, വാഹനങ്ങൾക്ക് നിയുക്തമാക്കാത്ത ചരക്കുകൾ കയറ്റുന്നതിനും കനത്ത വാഹനത്തിെൻറ ഉപയോഗം, ചരക്ക് ശരിയായി വിതരണം ചെയ്യുന്നതിലെ വീഴ്ച തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. യു.എ.ഇയുടെ തന്ത്രപ്രധാനമായ നാലാമത്തെ വ്യാവസായിക വിപ്ലവത്തിന് മുതൽകൂട്ടാകുന്നതാണ് നവീനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പുതിയ സംരംഭം. നാലാമത്തെ വ്യാവസായിക വിപ്ലവത്തിെൻറ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ പങ്കും പെരുമയും വർധിപ്പിക്കാനും മത്സരാധിഷ്ഠിതമായ ദേശീയ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന നൽകാനും സംരംഭം ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

