40 ലക്ഷം കി.മീ പിന്നിട്ട് റോബോടാക്സി; 97 ശതമാനം ഉപഭോക്താക്കളും സംതൃപ്തർ
text_fieldsദുബൈ: ഡ്രൈവർമാരില്ലാ ഗതാഗത സംവിധാനങ്ങളിലേക്ക് വേഗത്തിൽ ചുവടുവെക്കുന്ന ദുബൈയിൽ റോബോടാക്സി സേവനം വൻ മുന്നേറ്റം കൈവരിക്കുന്നു. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (ആർ.ടി.എ) കണക്കുകൾ പ്രകാരം, സർവീസ് ആരംഭിച്ച് ഇതുവരെ റോബോടാക്സികൾ 40 ലക്ഷത്തിലധികം കിലോമീറ്റർ സഞ്ചരിച്ചു. 7,613 യാത്രകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. നിലവിൽ 144 വാഹനങ്ങളാണ് റോബോടാക്സി ഫ്ലീറ്റിലുള്ളത്. ഇതിൽ 48 എണ്ണം സജീവമായി ദിവസേന 50ഓളം സർവീസുകൾ നടത്തുന്നു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടപ്പിലാക്കുന്ന പദ്ധതിയിൽ 97 ശതമാനം ഉപഭോക്താക്കും സംതൃപ്തി രേഖപ്പെടുത്തുന്നു.
2030ഓടെ ദുബൈയിലെ മൊത്തം യാത്രകളുടെ 25 ശതമാനവും ഡ്രൈവർ രഹിത ഗതാഗത സംവിധാനങ്ങളിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പദ്ധതി പുരോഗമിക്കുന്നത്. കൃത്യമായി നിർണയിക്കപ്പെട്ട മേഖലകളിൽ നടത്തിവന്ന സേഫ്റ്റി-ഡ്രൈവർ പരിശോധനകളിൽനിന്ന് സമ്പൂർണ ഡ്രൈവർരഹിത സേവനങ്ങളിലേക്ക് ദുബൈ മാറുകയാണ്. ജനസംഖ്യ 40 ലക്ഷം കവിയുകയും 2026ന്‍റെ ആദ്യ പകുതിയിൽ പൊതുഗതാഗത ഉപയോഗം 34.8 കോടി യാത്രകളിൽ എത്തുകയും ചെയ്ത സാഹചര്യത്തിൽ, അത്യാധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഡ്രൈവറില്ലാ ഗതാഗത രീതി നഗരത്തിലെ യാത്രാ ആവശ്യങ്ങൾക്ക് ഏറെ കരുത്തു പകരുന്നുണ്ട്.
പദ്ധതിയുടെ വിപുലീകരണത്തിനായി പ്രമുഖ അന്താരാഷ്ട്ര കമ്പനികളായ ബൈഡുവിന്‍റെ അപ്പോളോ ഗോ, വീറൈഡ്, പോണി എ.ഐ എന്നിവരുമായി ആർ.ടി.എ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി, ഡ്രൈവർരഹിത ‘അപ്പോളോ ഗോ’ വാഹനങ്ങൾ ഇനി പ്രമുഖ റൈഡ്-ഹെയ്‌ലിങ് ആപ്പായ ഊബർ വഴി ബുക്ക് ചെയ്യാം. ന്യൂ ഹൊറൈസൺ ലക്ഷ്വറി ട്രാൻസ്‌പോർട്ട് ആണ് ഈ വാഹന നിരയുടെ ഓപറേറ്ററായി പ്രവർത്തിക്കുന്നത്.
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി ഡ്രൈവർരഹിത ടാക്സികൾ മാറിവരികയാണെന്ന് ആർ.ടി.എയുടെ കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സി.ഇ.ഒ അഹമ്മദ് ബഹ്‌റോസിയാൻ വ്യക്തമാക്കി. റോബോടാക്സികൾ, ഗതാഗത മേഖലയിൽ ദുബൈയെ ലോകത്തിലെ മുൻനിര നഗരമാക്കി മാറ്റുന്നതിൽ നിർണയക പങ്കാണ് വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

