ദുബൈയിൽ കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; ഇവ അറിഞ്ഞിരിക്കാം
text_fieldsദുബൈ: ദുബൈയിലെ താമസക്കാർ ഒപ്പം താമസിക്കുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യണമെന്ന നിർദേശം വന്നതോടെ പ്രവാസികൾ അടക്കമുള്ളവർ ആശയക്കുഴപ്പത്തിലാണ്. ആരെല്ലാം രജിസ്റ്റർ ചെയ്യണം, എങ്ങിനെ രജിസ്റ്റർ ചെയ്യണം തുടങ്ങിയ സംശയങ്ങളിലാണവർ. ഈ സംശയങ്ങൾക്കുള്ള മറുപടികൾ:
ആരൊക്കെ രജിസ്റ്റർ ചെയ്യണം:
താമസ സ്ഥലങ്ങൾ സ്വന്തമായി വാങ്ങിയവരും വാടകക്കെടുത്തവരും പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികളും ഡെവലപ്പർമാരും രജിസ്റ്റർ ചെയ്യണം. ആരുടെ പേരിലാണോ വാടക കരാർ എഴുതിയിരിക്കുന്നത് അവരാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ആരെയൊക്കെ ഉൾപെടുത്തണം:
കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ ഉൾപെടുത്തണം. കുടുംബാംഗങ്ങളോടൊപ്പമാണ് താമസമെങ്കിൽ അവരുടെ പേരും വേണം. ഒരിക്കൽ രജിസ്റ്റർ ചെയ്ത പേരുകൾ ഇതിൽ നിന്ന് ഒഴിവാക്കാനും കൂട്ടിചേർക്കനും സൗകര്യമുണ്ടാകും.
എന്തൊക്കെ വിവരങ്ങൾ നൽകണം:
കൂടെ താമസിക്കുന്നവരുടെ പേര്, എമിറേറ്റ്സ് ഐ.ഡി, ജനന തീയതി എന്നിവ ഉൾപെടുത്തണം.
എന്നാണ് അവസാന തീയതി:
കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ എന്നാണ് നിർദേശിച്ചിരിക്കുന്നത്. സെപ്റ്റംബർ 23നാണ് നിർദേശം വന്നിരിക്കുന്നത്. ഏകദേശം ഒക്ടോബർ ഏഴിന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടി വരും.
മറ്റ് എമിറേറ്റിലുള്ളവർ രജിസ്റ്റർ ചെയ്യണോ:
ദുബൈ ലാൻഡ് ഡിപാർട്ട്മെന്റാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാൽ, ദുബൈ എമിറേറ്റിലെ താമസക്കാർക്ക് മാത്രമാണ് നിർദേശം ബാധകം. ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ സഹിതമാകും ഇനി മുതൽ വാടകകരാറുകൾ തയാറാക്കുക എന്നാണ് ലാൻഡ് ഡിപ്പാർട്ട്മെന്‍റ് നൽകുന്ന വിവരം.
എങ്ങിനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്:
- * ദുബൈ റസ്റ്റ് (Dubai REST) എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം.
- * ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്തവർക്ക് നേരിട്ട് ലോഗിൻ ചെയ്യാം
- * യു.എ.ഇ പാസ് ഉപയോഗിച്ചും ലോഗിൻ ചെയ്യാം
- * ഇൻഡിവിജുവൽ എന്ന ഭാഗമാണ് തെരഞ്ഞെടുക്കേണ്ടത്
- * യു.എ.ഇ പാസ് വഴി ഓതന്‍റിക്കേഷൻ ഉറപ്പാക്കണം
- * ഡാഷ്ബോർഡിൽ നിങ്ങളുടെ താമസ സ്ഥലം എവിടെയാണെന്ന് തെരഞ്ഞെടുക്കണം
- * മാനേജ് കോ-ഒക്യുപന്റ്സ് എന്ന ഭാഗം തെരഞ്ഞെടുക്കണം
- * ആഡ് മോർ എന്ന ഭാഗത്ത് സഹതാമസക്കാരുടെ വിവരങ്ങൾ നൽകണം
- * എമിറേറ്റ്സ് ഐ.ഡിയും ജനന തീയതിയും നൽകിയ ശേഷം 'വേരിഫൈ' കൊടുക്കണം
- * എല്ലാവരുടെയും പേര് വിവരങ്ങൾ ചേർക്കണം
- * പേര് ചേർത്ത ആരെയെങ്കിലും ഒഴിവാക്കണമെങ്കിൽ 'ഡിലീറ്റ്' ഓപ്ഷനുമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.