റിയൽ എസ്റ്റേറ്റ് ചതി: ഷാർജയിൽ 400 പേർ വീടിന് പുറത്ത്
text_fieldsഷാർജ: റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ചതിയിൽ അകപ്പെട്ട വിവിധ രാജ്യക്കാരായ നാനൂറോളം പേർ നരകയാതനയിൽ. ബാച്ച്ലർസും കുടുംബങ്ങളുമുണ്ട് ചതിക്കപ്പെട്ടവരുടെ കൂട്ടത്തിൽ. ഷാർജ റോളക്കടുത്ത ക്ലോക്ക് ടവറിന് സമീപത്തെ കെട്ടിടത്തിലെ താമസക്കാരാണ് വെയിൽ തിളക്കുന്ന സമയത്ത് പുറത്ത് കഴിയുന്നത്. പള്ളികൾ, വരാന്തകൾ, കൂട്ടുകാരുടെ താമസയിടങ്ങൾ, ഉദ്യാനങ്ങൾ എന്നിവിടങ്ങളിലാണ് ഇവരിപ്പോൾ ദിനങ്ങൾ തള്ളി നീക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കെട്ടിടം പുതിയ ആൾ വാങ്ങിയത്. പഴയ ഉടമയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മാനേജർ കെട്ടിടം കൈമാറിയ വിവരങ്ങളൊന്നും അറിയിക്കാതെ വാടക കരാർ പുതുക്കുന്നതിനുള്ള സംഖ്യ കൈപ്പറ്റുകയും കരാർ പുതുക്കാതെ അപ്രത്യക്ഷനാകുകയും ചെയ്തതായി താമസക്കാർ ആരോപിക്കുന്നു. ഇയാളുടെ മൊബൈൽ പ്രവർത്തിക്കുന്നില്ല എന്ന പരാതിയും താമസക്കാർ ഉന്നയിക്കുന്നുണ്ട്.
വഞ്ചിക്കപ്പെട്ടതായി പുതിയ ഉടമ
പുതിയ ഉടമക്ക് കെട്ടിടം താമസക്കാരെ ഒഴിപ്പിച്ച് നൽകാനാണ് കോടതി നിർദേശിച്ചത്. ഇത് പ്രകാരം പഴയ ഉടമ താമസക്കാരെ ഒഴിപ്പിക്കാൻ മാനേജരോട് പറഞ്ഞിരുന്നു. എന്നാൽ താമസക്കാരെയും ഉടമകളെയും വഞ്ചിച്ച്, പണവും വാങ്ങി മാനേജർ മുങ്ങുകയായിരുന്നുവത്രേ. ഇത് ചൂണ്ടി കാണിച്ച് പൊലീസിന് പരാതി നൽകിയതായി പുതിയ ഉടമ പറഞ്ഞു. കെട്ടിടം ഏറ്റെടുക്കുന്നതിന് മുമ്പ് താമസക്കാരെ പോയി കണ്ടിരുന്നുവെന്നും സാഹചര്യങ്ങൾ വിശദീകരിച്ചതായും ഉടമ പറയുന്നു.
ആവശ്യ സാധനങ്ങൾ കെട്ടിടത്തിൽ
രാവിലെ ഒൻപത് മണിക്ക് പൊലീസെത്തി താമസക്കാരോട് പുറത്തിറങ്ങാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ഈ സമയത്ത് പലരും ജോലി സ്ഥലത്തായിരുന്നത് കാരണം എത്താനായില്ല. ഉണ്ടായിരുന്നവർ അവരുടെ സാധനങ്ങൾ പെറുക്കി തെരുവിലിറങ്ങി. എല്ലാവരും പുറത്തിറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം പൊലീസ് കെട്ടിടം പൂട്ടി. എന്നാൽ സംഭവ സമയം സ്ഥലത്തില്ലാത്തവർക്ക് അവരുടെ സാധന–സാമഗ്രികൾ കിട്ടണമെങ്കിൽ കോടതിയെ സമീപിക്കേണ്ടി വരും. ഇവരുടെ പേരുവിവരങ്ങൾ കോടതിക്ക് കൈമാറാൻ ഉടമയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. താമസക്കാരിൽ ഭൂരിഭാഗവും കെട്ടിടത്തിന് സമീപത്ത് തമ്പടിച്ചത് കണക്കിലെടുത്ത് പൊലീസ് കാവൽ തുടരുകയാണ്.
നഗരസഭ പറയുന്നത്
മെയ് 22ന് കെട്ടിടത്തിൽ നിന്ന് മാറാൻ താമസക്കാർക്ക് നഗരസഭ നിർദേശം നൽകിയിരുന്നു. ഇത് രേഖപ്പെടുത്തി പ്രവേശന കവാടത്തിൽ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഒരാഴ്ച കൂടി സമയം നീട്ടി നൽകിയിരുന്നതായി നഗരസഭ പറയുന്നു. അതേസമയം മുങ്ങിയ മാനേജർ മതിയായ രേഖകളില്ലാതെയാണ് രാജ്യത്ത് തങ്ങുന്നതെന്ന സൂചനയും അധികൃതർ നൽകുന്നു.
കൊടും ചൂടിൽ അഭയമില്ലാതെ
കൊടും ചൂടിൽ വെന്തുരുകുകയാണ് തൊഴിലാളികൾ. വിവിധ രാജ്യക്കാരായ ഇവർക്ക് നയതന്ത്ര കാര്യാലയങ്ങളുടെ പിന്തുണ കൂടിയേതീരൂ.
പലരും ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് കഴിയുന്നത്. ഭക്ഷണത്തിനും പ്രയാസം അനുഭവിക്കുന്നവരുണ്ട്. തങ്ങളുടെ തിരിച്ചറിയൽ രേഖകളും വ്യക്തിഗത വസ്തുക്കളും ശേഖരിക്കുന്നതിന് പോലും കെട്ടിടത്തിലേക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു.
ഞങ്ങളുടെ വാടക കരാർ അടുത്തയിടെ പുതുക്കിയിരുന്നു, കെട്ടിട വിൽപന സംബന്ധിച്ച് എന്തെങ്കിലും സൂചനയും ലഭിച്ചില്ല ^ഒരു വാടകക്കാരൻ പറഞ്ഞു.
പൊലീസ് പറയുന്നത്
കോടതിയിൽ നിന്ന് ഔപചാരിക ഉത്തരവൊന്നും ലഭിക്കാത്തതുകൊണ്ടാണ് കെട്ടിടത്തിൽ കയറാൻ താമസക്കാരെ അനുവദിക്കാത്തതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് ഒരു എക്സിക്യൂട്ടീവ് സ്ഥാപനം മാത്രമാണ്, കോടതി ഉത്തരവുകൾ നടപ്പിലാക്കുക എന്ന ഉത്തരവാദിത്വമാണ് നിർവ്വഹിക്കാനുള്ളത്.
പലരുടെയും പാസ്പോർട്ടും രേഖകളും വസ്ത്രങ്ങളും മരുന്നുകളും കെട്ടിടത്തിനകത്താണുള്ളത്.
കൈയിൽ നയാപൈസയില്ലാതെയാണ് ഇവർ കൊടും ചൂടിൽ വെന്തുരുകുന്നത്. സാമൂഹിക പ്രവർത്തകരുടെ പിന്തുണ ഇവർക്ക് കൂടിയേ തീരു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
