റമദാൻ: തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് കൂടുതൽ ഭരണാധികാരികൾ
text_fieldsദുബൈ: റമദാൻ മാസത്തോടനുബന്ധിച്ച് കൂടുതൽ ഭരണാധികാരികൾ തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. ദുബൈ, ഷാർജ, അജ്മാൻ,റാസൽ ഖൈമ ഭരണാധികാരികളാണ് തടവുപുള്ളികൾക്ക് മാപ്പ് നൽകിയത്. ദുബൈയിൽ 691 പേർക്കാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മോചനം നൽകിയത്. വിവിധ രാജ്യക്കാർ ഇതിൽ ഉൾപ്പെടും. ഷാർജയിൽ 484 ജയിൽപുള്ളികൾക്കാണ് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മാപ്പു നൽകിയത്. ജയിലിൽ നല്ലനടപ്പിന്റെ അടിസ്ഥാനത്തിലാണ് മോചനം. തടവുകാർക്ക് പുതുജീവിതം നയിക്കാനുള്ള അവസരം നൽകുന്നതിന്റെ ഭാഗമായാണ് ഭരണാധികാരികൾ റമദാനിൽ പൊതുമാപ്പ് പ്രഖ്യാപിക്കാറ്. തടവുകാർക്ക് സമൂഹത്തിന്റെ മുൻനിരയിലേക്ക് വരാനും നല്ല ജീവിതം നയിക്കാനും സഹായിക്കുന്ന സുൽത്താന്റെ നടപടിയിൽ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ശംസി നന്ദി പറഞ്ഞു.
അജ്മാനിൽ 314 തടവുകാർക്കാണ് സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി മോചനം നൽകുന്നത്. വേഗത്തിൽ മോചനം സാധ്യമാക്കാൻ നടപടികൾ ആരംഭിച്ചതായി അജ്മാൻ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. 368 പേർക്കാണ് റാസൽ ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി മോചനം നൽകിയത്. റമദാനിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അബൂദബിയിലും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 735 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

