ഇന്ത്യയിലേക്കുള്ള അഞ്ച് റഫാൽ വിമാനങ്ങൾ അബൂദബിയിലെത്തി
text_fieldsഅബൂദബി: മൾട്ടി ബില്യൺ ഡോളർ മുതൽമുടക്കിൽ ഇന്ത്യൻ വ്യോമസേന (ഐ.എ.എഫ്) വാങ്ങിയ ഫ്രഞ്ച് റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യ അഞ്ചെണ്ണം അബൂദബിയിലെ അൽ ദഫ്രയിലെത്തി. ഫ്രാൻസിലെ മെറിഗ്നാക്കിൽ നിന്നുള്ള യാത്രാമധ്യേയാണ് ഫ്രാൻസിന് വ്യോമതാവളമുള്ള യു.എ.ഇ അൽ ദഫ്രയിൽ ലാൻഡ് ചെയ്തത്. ബുധനാഴ്ച ഇവിടെ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ വ്യോമസേനയുടെ അംബാല എയർ ബേസിൽ ലാൻഡ് ചെയ്യും.
ഫ്രാൻസിൽ നിന്നുള്ള യാത്രയിൽ ഇന്ത്യൻ വ്യോമസേനയുടെ സ്പെഷൽ ലോങ് ഹാൾ ട്രെയിനിങ് നേടിയ പൈലറ്റുമാരുടെ നിരയാണ് വിമാനം പറത്തിയത്. ഇടക്ക് ആകാശത്തു വച്ചു തന്നെ എല്ലാ വിമാനങ്ങളിലും ഇന്ധനം നിറച്ചു. ഇതിനായി ഫ്രഞ്ച് വ്യോമസേനയുടെ ഇന്ധനം നിറക്കുന്ന രണ്ട് വിമാനങ്ങളും അനുഗമിച്ചെത്തി. ബുധനാഴ്ച അംബാല എയർബേസിൽ എത്തുന്ന യുദ്ധവിമാനങ്ങൾക്ക് വ്യോമ പ്രതിരോധ സേനാംഗങ്ങൾ സ്വാഗതമൊരുക്കും. ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഈ വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഒരു വിമാനത്തിൽ 70 വെൻറിലേറ്ററുകളും 1,00,000 ടെസ്റ്റ് കിറ്റുകളും 10 ആരോഗ്യ വിദഗ്ധരുടെ സംഘവും എത്തുന്നുണ്ട്. റഫാൽ പോർ വിമാന ഇടപാടിനെതിരെ പ്രതിപക്ഷപാർട്ടികൾ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ മറികടന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാന ഇടപാടുമായി മുന്നോട്ടു പോയത്. പാകിസ്താൻ, ചൈനീസ് അതിർത്തികളിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഉത്തരേന്ത്യയിലെ അംബാല വ്യോമതാവളത്തിലാണ് വിമാനങ്ങൾ എത്തിക്കുന്നത്. 2016 സെപ്റ്റംബറിലാണ് റഫാൽ ജെറ്റുകളുടെ ഡെലിവറിക്കായി ഇന്ത്യ ഉത്തരവിട്ടത്. ഔദ്യോഗികമായി ഡെലിവറിക്കുള്ള നടപടി ആരംഭിച്ചെങ്കിലും പൈലറ്റുമാരുടെയും മെക്കാനിക്കുകളുടെയും പരിശീലനത്തിനായി വിമാനങ്ങൾ ഫ്രാൻസിൽ തങ്ങുകയായിരുന്നു. മൊത്തം 36 പോർ വിമാനങ്ങളുടെ ഡെലിവറി 2022 ഓടെ പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.