ഇന്ത്യയിൽ പൊതു സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തണം –എം.എ. യൂസുഫലി
text_fieldsപ്രവാസി ഭാരത് ദിവസ് സമ്മേളനത്തിെൻറ ഭാഗമായി ഓൺലൈനിൽ സംഘടിപ്പിച്ച പാനൽ ചർച്ച
ദുബൈ: വിദേശ ഇന്ത്യക്കാരായ നിക്ഷേപകരുടെ ഇടപെടൽകൊണ്ട് ഇന്ത്യയിൽ വൻകിട പദ്ധതികൾ ആരംഭിക്കുന്നതോടൊപ്പം ചെറുകിട ഇടത്തരം നിക്ഷേപകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പബ്ലിക് പ്രൈവറ്റ് പങ്കാളിത്ത പദ്ധതികൾ സജീവമാക്കണമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അഭിപ്രായപ്പെട്ടു. 16ാമത് പ്രവാസി ഭാരത് ദിവസ് സമ്മേളനത്തിെൻറ ഭാഗമായി ആത്മനിർഭർ ഭാരതത്തിൽ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് കോവിഡ് പശ്ചാത്തലത്തിൽ പ്രവാസി ഭാരതീയ ദിവസ് ഓൺലൈനിൽ നടത്തുന്നത്.
മഹാമാരിയുടെ അതിതീവ്ര കാലഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെൻറ വ്യക്തിപരമായ അടുപ്പവും പരിചയവും വെച്ചുകൊണ്ട് ഗൾഫിലെ ഭരണാധികാരികളുമായി നേരിട്ട് സംസാരിച്ച് ഉറപ്പു വരുത്തിയ പ്രവാസി സംരക്ഷണം ചരിത്രമുള്ളിടത്തോളം സ്മരിക്കുമെന്ന് യൂസുഫലി വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി ജയശങ്കർ നേരിട്ടുതന്നെ ചില ഗൾഫ് നാടുകളിൽ സന്ദർശനം നടത്തുകയും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തതും ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ ആത്മനിർഭർ ഭാരത് വളരെയധികം സാധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ട് മുന്നോട്ട് പോകാൻ പറ്റുന്ന സർവകാല പദ്ധതികളിൽ ഒന്നാണെന്നും യൂസുഫലി അഭിപ്രായപ്പെട്ടു.
ലുലു ഗ്രൂപ് തന്നെ ഭക്ഷ്യ ഉൽപന്നങ്ങളിൽ മാത്രമായി 3500 കോടി രൂപയുടെ കയറ്റുമതിയാണ് ഒരു വർഷം നടത്തിക്കൊണ്ടിരുന്നത്. മറ്റുള്ളവർക്കും ഇത്തരത്തിൽ കനത്തസംഭാവന ചെയ്യാൻ കഴിയുന്നതേയുള്ളൂവെന്ന് യൂസുഫലി ഓർമിപ്പിച്ചു. ഭക്ഷ്യോൽപന്നംപോലെ ആരോഗ്യസംരക്ഷണം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയിലെല്ലാം കാര്യമായ സംഭാവനകൾ നൽകാൻ കഴിയുന്ന ഇടത്തരം നിക്ഷേപകർ മുന്നോട്ട് വരണമെന്നും യൂസുഫലി അഭ്യർഥിച്ചു. 47 വർഷത്തെ തെൻറ ഗൾഫ് ജീവിതത്തിനിടയിൽ ഇത്രമേൽ ഇന്ത്യൻ ഭരണാധികാരികൾ ഗൾഫ് മേഖലയിലെ ഭരണാധികാരികളെ സ്വാധീനിച്ച ഒരു സന്ദർഭം വേറെ ഉണ്ടായിട്ടില്ലെന്നും യൂസുഫലി പ്രശംസിച്ചു. അക്കാര്യത്തിൽ ആത്മനിർഭർ ഭാരത് തുടങ്ങി വെക്കുന്ന പദ്ധതികൾ ചരിത്രത്തിലെ ശ്ലാഘനീയമായ പദ്ധതികളായി മാറുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരും സംബന്ധിച്ചു. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സജഞയ് ഭട്ടാചാര്യ നിയന്ത്രിച്ച പാനൽ ചർച്ചയിൽ നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അമിതാഭ് കാന്ത്, ഇൻവെസ്റ്റ് ഇന്ത്യ സി.ഇ.ഒ. ദീപക് ബഗ്ല, യു.കെ. ഇന്ത്യ ബിസിനസ് കൗൺസിൽ സി.ഇ.ഒ ജയന്ത് കൃഷ്ണ, സിംഗപ്പുർ ഡി.ബി.എസ്. ഗ്രൂപ് സി.ഇ.ഒ പീയൂഷ് ഗുപ്ത എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

