പബ്ജി 'പൊലീസ് സ്റ്റേഷൻ' കയറി; പിതാവും മകനും ഒത്തുതീർപ്പിലെത്തി
text_fieldsഷാര്‍ജ: മൊബൈലിൽ പബ്ജി ഗെയിം കളിച്ചതിന് പിതാവ് മർദിക്കുകയും വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തതായി രേഖപ്പെടുത്തി കൗമാരക്കാരനായ മകന് പൊലീസില്‍ പരാതി നല്കി. ഗെയിമുമായി ബന്ധപ്പെട്ട് ഏറ്റവും വിചിത്രമായ കേസുകളിലൊന്നാണ് ലഭിച്ചതെന്ന് ഷാര്‍ജ പൊലീസിലെ സോഷ്യല്‍ സപ്പോര്‍ട്ട് സെൻറര്‍ ഡയറക്ടര്‍ കേണല്‍ മോനാ സുറൂര്‍ പറഞ്ഞു.
സ്റ്റേഷനിലെത്തിയ 16കാരന് ഉദ്യോഗസ്ഥനെ കാണണമെന്ന വാശിയില്‍ ഉറച്ചുനിന്നു. കളിയില്‍നിന്ന് ആനന്ദവും ആശ്വാസവും നേടി, വിനോദത്തിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം പിതാവ് നഷ്ടപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി ചൂണ്ടിക്കാണിച്ച് മകന് തെൻറ പരാതിയെ ന്യായീകരിച്ചു.
പരാതി ലഭിച്ച ഉടനെ പിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി, തെൻറ മകന് പഠനത്തെ അവഗണിക്കുകയാണെന്നും ആസക്തി നിറഞ്ഞ വിഡിയോ ഗെയിം മാത്രമാണ് കളിക്കുന്നതെന്നും ഉദ്യോഗസ്ഥനോട് പിതാവ് പറഞ്ഞു. മകെൻറ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും പഠനത്തെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കളി ഉപേക്ഷിക്കാന്‍ പറയണമെന്നും പിതാവ് ഉദ്യോഗസ്ഥനോട് പറഞ്ഞു. പിതാവ് തന്നെ സ്നേഹിക്കുന്നുണ്ടെന്നും തെൻറ ഭാവിയെ ഭയപ്പെടുന്നുവെന്നും ഉദ്യോഗസ്ഥര്‍ കൗമാരക്കാരനോട് വിശദീകരിച്ചു. കാര്യം ബോധ്യമായതോടെ മകന് പിതാവിനോട് ക്ഷമ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.