സ്വകാര്യതാ ലംഘനം; യുവാവ് 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാൻ വിധി
text_fieldsഅബൂദബി: സ്വകാര്യതാ ലംഘനം നടത്തിയ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ യുവാവിനോട് 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കോടതി. പൊതുവിടത്തില്‍ നിന്നെടുത്ത ഫോട്ടോ തന്റെ അനുമതി കൂടാതെ സ്നാപ് ചാറ്റില്‍ പങ്കുവച്ചുവെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി യുവാവിനെതിരെ പരാതിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു.
ഇതുമൂലം തനിക്കുണ്ടായ മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി 50,000 ദിര്‍ഹം ആവശ്യപ്പെട്ടാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. ഇതിനുപുറമേ കോടതിച്ചെലവും ഈടാക്കി നല്‍കണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ ഫോട്ടോകള്‍ എടുത്ത് അനുമതി കൂടാതെ സമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞവർഷം ഫെബ്രുവരി ഏഴിന് വിധി വന്നത് പരാതിക്കാരന് സിവില്‍ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിരുന്നു.
ഇതിനുപുറമേ പ്രതിയോട് സ്നാപ് ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ നിര്‍ദേശിച്ചു. ആറുമാസത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗ വിലക്കുമുണ്ട്.അതേസമയം, കേസ് പരിഗണിച്ച അബൂദബി സിവില്‍, ഫാമിലി ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി 20,000 ദിര്‍ഹം നഷ്ടപരിഹാരത്തിനുപുറമേ പരാതിക്കാരന് നേരിട്ട ധാര്‍മിക നഷ്ടപരിഹാരമായി 5000 ദിര്‍ഹം കൂടി അനുവദിക്കുകയായിരുന്നു. പരാതിക്കാരന്റെ കോടതിച്ചെലവും അഭിഭാഷകന്റെ ഫീസും പ്രതിയോട് നല്‍കാനും ഉത്തരവിട്ടു. പ്രതിയുടെ ചെയ്തിമൂലം സാമ്പത്തികനഷ്ടമുണ്ടായെന്ന പരാതിക്കാരന്റെ വാദം കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

