ട്രാവൽ ഏജൻസികളുടെ വയറ്റത്തടിച്ച് സംഘടനകളുടെ ടിക്കറ്റ് വിൽപന
text_fieldsദുബൈ: കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ വളരെയേറെ സഹായിച്ചവരാണ് ഗൾഫ് നാടുകളിലെ പ്രവാസി സംഘടനകൾ. ഭക്ഷണമെത്തിച്ചും ചികിത്സ നൽകിയും കോവിഡ് പരിശോധന നടത്തിയും ചാർട്ടേഡ് വിമാന സർവിസുകളൊരുക്കിയും പ്രവാസികളെ താങ്ങി നിർത്തിയത് ഇവരാണ്. എന്നാൽ, ട്രാവൽ ഏജൻസികളുടെ വയറ്റത്തടിക്കുന്ന രീതിയിൽ ലാഭം ലക്ഷ്യമിട്ട് സംഘടനകൾ വിമാന ടിക്കറ്റ് വിൽപന നടത്തുന്നുവെന്ന് യു.എ.ഇയിലെ ട്രാവൽ ഏജൻസികൾ ആരോപിച്ചു.
മഹാമാരിക്കാലത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ട്രാവൽ ഏജൻസികൾ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘടനകളുടെ ടിക്കറ്റ് കച്ചവടം. ട്രാവൽ ഏജൻസികൾ നൽകുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് ഇവർ ടിക്കറ്റ് വിൽക്കുന്നത്. എയർലൈനുകളിൽ നിന്ന് 725 ദിർഹമിന് ലഭിക്കുന്ന ടിക്കറ്റ് 100 ദിർഹം വരെ അധികം ഇൗടാക്കിയാണ് മറിച്ചു നൽകുന്നതെന്നാണ് ആരോപണം.
ആഗസ്റ്റ് 2, 3, 4 തീയതികളിൽ യു.എ.ഇ എയർലൈൻസുകൾ കേരളത്തിലേക്ക് സർവീസ് പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം ടിക്കറ്റുകളും സംഘടനകൾ ബുക്ക് ചെയ്യുകയായിരുന്നു. ഇതോടെയാണ് ട്രാവൽ ഏജൻസികൾ ഇവർക്കെതിരെ രംഗത്തുവന്നത്. കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന അനുവദിക്കാനാവില്ലെന്നും ചാരിറ്റിയാണ് ലക്ഷ്യമെങ്കിൽ സൗജന്യമായി സർവീസ് നടത്തട്ടെയെന്നുമാണ് ഇവർ പറയുന്നത്. ഇനിയും തുടർന്നാൽ മറ്റ് നടപടികൾ ആലോചിക്കേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
നേരത്തെ പറഞ്ഞുവെച്ചവർക്കാണ് ഇപ്പോൾ ടിക്കറ്റ് നൽകുന്നതെന്നാണ് സംഘടനകളുടെ ന്യായീകരണം. അഞ്ച് മാസമായി ശമ്പളം കൊടുക്കാൻ പോലും പണമില്ലാതിരുന്ന ട്രാവൽ ഏജൻസികൾ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. വിസിറ്റ് വിസ അനുവദിച്ച് തുടങ്ങിയതോടെ ട്രാവൽസ് രംഗം ഉണരുമെന്ന പ്രതീക്ഷയിലാണിവർ. യാത്രാ വിമാന സർവീസ് നിലച്ചതിനാൽ ഇപ്പോഴുള്ള സർവീസിൽ നിന്ന് കിട്ടുന്ന ചെറിയ ലാഭം മാത്രാമാണ് അവരുടെ പിടിച്ചുനിൽപ്പ്. നൂറു കണക്കിന് ട്രാവൽ ഏജൻസികൾ ഉള്ള നാട്ടിൽ സംഘടനകൾ കൂടി ലാഭം പ്രതീക്ഷിച്ച് ടിക്കറ്റ് വിൽപനയുമായി ഇറങ്ങിയാൽ ഈ മേഖലയിലുള്ളവർ അടച്ചുപൂട്ടേണ്ടി വരും. മാത്രമല്ല, എയർലൈൻ നിർദേശിക്കുന്ന അതേ തുകക്ക് സംഘടനകൾ ടിക്കറ്റ് എടുക്കുന്നത് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമാവുകയും ചെയ്യും.
ചാർട്ടേഡ് വിമാന സർവീസ് തുടങ്ങിയ സമയത്ത് ഉയർന്ന നിരക്കാണ് സംഘടനകൾ ഈടാക്കിയിരുന്നത്. എന്നാൽ, ട്രാവൽ ഏജൻസികൾ നിരക്ക് കുറച്ച് രംഗത്തെത്തിയതോടെയാണ് പല സംഘടനകളും നിരക്ക് കുറച്ചത്. പ്രവാസികൾക്ക് കൈത്താങ്ങാവുന്ന സേവനങ്ങൾ അംഗീകരിക്കുമെന്നും ലാഭം ലക്ഷ്യമിട്ടുള്ള നീക്കം ചെറുക്കുമെന്നും ട്രാവൽ ഏജൻസി ഉടമകൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.