അജ്മാനിൽ സ്‌കൂളുകൾക്കുസമീപം പൊലീസ് പട്രോളിങ് വർധിപ്പിച്ചു
text_fieldsഅജ്മാന്‍: അജ്മാനിൽ സ്‌കൂളുകൾക്കുസമീപം പൊലീസ് പട്രോളിങ് വർധിപ്പിച്ചു. കഴിഞ്ഞമാസം അജ്മാനിൽ വിദ്യാർഥി മരിച്ചതിനെ തുടർന്നാണ് നടപടി. സ്‌കൂൾ കുട്ടികള്‍ ബസില്‍ കയറുന്നതും ഇറങ്ങുന്നതുമായ സമയങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി ബസ് ഡ്രൈവർമാരെ നിരീക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 'നമ്മുടെ വിദ്യാര്‍ഥികള്‍ നമ്മുടെ ഉത്തരവാദിത്തമാണ്' എന്ന കാമ്പയിന്‍റെ ഭാഗമായി സ്വകാര്യ, പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അജ്മാൻ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം മേധാവി മേജർ ഫുആദ് അൽ ഖാജ പറഞ്ഞു.
വിദ്യാര്‍ഥികള്‍ ബസില്‍ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി വിദ്യാർഥികൾ സ്‌കൂളിലെത്തി സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കുമെന്ന് മേജർ അൽ ഖാജ പറഞ്ഞു. ഫെബ്രുവരിയിൽ ഷെയ്ഖ ഹസ്സൻ എന്ന പന്ത്രണ്ടുകാരിയായ യമനി വിദ്യാര്‍ഥിനി ഹമീദിയയിലെ വീടിന് സമീപം സ്കൂൾ ബസിൽനിന്ന് ഇറങ്ങവേ അപകടത്തിൽപെട്ട് മരിച്ചു. കുട്ടിയെ ബസ് സ്റ്റോപ്പിൽ ഇറക്കിയശേഷം ഡ്രൈവർ റോഡ് പരിശോധിക്കാതെ വാഹനം എടുത്തതാണ് അപകടകാരണം.
കാമ്പയിൻ പട്രോളിങ്ങിന്‍റെ ഭാഗമായി ബസ് ഡ്രൈവർമാരെ നിരീക്ഷിക്കുകയും അവർ സുരക്ഷ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് മേജർ അൽ ഖാജ പറഞ്ഞു. സ്കൂൾ ബസ് സുരക്ഷയെക്കുറിച്ച് ബസ് ഡ്രൈവർമാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരെ ബോധവത്കരിക്കുന്നതിന് പൊലീസ് പതിവായി പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അപകടം കുറക്കുന്നതിന് സ്കൂൾ സമയങ്ങളിൽ ഗതാഗത നിയമങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്ന് അദ്ദേഹം വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.
ജങ്ഷനുകളില്‍ ലൈന്‍ മാറിയാൽ 400 ദിര്‍ഹം പിഴ; കഴിഞ്ഞവർഷം പിഴ ചുമത്തിയത് 16,378 ഡ്രൈവർമാര്‍ക്ക്
അബൂദബി: കവലകളില്‍ വാഹനം ലെയിനുകള്‍ മാറ്റുന്നത് 400 ദിര്‍ഹം പിഴ ലഭിക്കുന്ന കുറ്റമാണെന്ന് അബൂദബി പൊലീസിന്‍റെ മുന്നറിയിപ്പ്. അതുവരെ വന്ന ലെയിന്‍ ആയിരിക്കണം ഇന്‍റര്‍സെക്ഷനില്‍നിന്നു മുന്നോട്ടുപോവുമ്പോഴും തെരഞ്ഞെടുക്കേണ്ടതെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ ട്വിറ്ററില്‍ അറിയിച്ചു. ട്രാഫിക് സിഗ്‌നലുകളില്‍ സ്മാര്‍ട്ട് കാമറകളും റഡാറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അതിനാല്‍ നിയമലംഘനങ്ങള്‍ അനായാസം കണ്ടെത്താന്‍ കഴിയുമെന്നും അബൂദബി പൊലീസ് വ്യക്തമാക്കി.
ഇന്‍റര്‍ സെക്ഷനുകളില്‍ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുക, പിന്നോട്ട് ഓടിക്കുക തുടങ്ങിയവയും പിഴ ചുമത്തുന്ന കുറ്റങ്ങളാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. പൊടുന്നനെ വാഹനം ലെയിനുകള്‍ മാറ്റിയതിന് കഴിഞ്ഞവർഷം 16,378 ഡ്രൈവർമാര്‍ക്കാണ് പിഴ ചുമത്തിയതെന്ന് അബൂദബി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. നിരുത്തരവാദപരമായ ഡ്രൈവിങ് മൂലം അപകടമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ് ഇത്തരം നീക്കങ്ങളിലൂടെ അപകടങ്ങളുണ്ടായതിന്‍റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമത്തില്‍ പങ്കുെവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

