പാറക്കടവിന് പ്രവാസഭൂമി കരുതി വെച്ചത് ആശ്ചര്യ സമ്മാനം
text_fieldsദുബൈ: പ്രവാസിയായി ജീവിക്കുകയും പ്രവാസത്തിെൻറ കണ്ണുനീരിനെക്കുറിച്ചും ആ കണ്ണുനീരിലെ ചിരിയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം എഴുതുകയും ചെയ്ത പി.കെ. പാറക്കടവിന് പ്രവാസഭൂമി കരുതിവെച്ചത് ആശ്ചര്യ സമ്മാനം. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ച വിവരം മലയാളത്തിെൻറ, അതിലേറെ പ്രവാസ ലോകത്തിെൻറ പ്രിയ എഴുത്തുകാരൻ പി.കെ. പാറക്കടവ് അറിയുന്നത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങവെയാണ്. പത്രപ്രവർത്തകനായും പീരിയോഡിക്കൽസ് എഡിറ്ററായും ഏറെ വർഷം സേവനമനുഷ്ഠിച്ച ‘മാധ്യമ’ത്തിൽ നിന്നാണ് ആദ്യ വിളിയെത്തിയത്. തൊട്ടുപിന്നാലെ എഴുത്തുകാരും വായനക്കാരുമായ സഹൃദയരുടെ അഭിനന്ദന സന്ദേശങ്ങളെത്തി.
0566572771 എന്ന നമ്പറിന് വിശ്രമമില്ലാതെയായി. ‘മരുഭൂമി അങ്ങിനെയാണ്, എണ്ണിത്തീരാൻ പറ്റാത്തത്ര അത്ഭുതങ്ങൾ ഒളിഞ്ഞു കിടക്കുന്നിടമാണ്. സ്നേഹിക്കുന്നവരെയെല്ലാം അതിലിരട്ടിയായി തിരിെക സ്നേഹിക്കും. ഞാൻ ജോലി ചെയ്ത, എഴുതാൻ കാമ്പും കരുത്തും തന്ന, എെൻറ വിയർപ്പും കണ്ണീരും കലർന്ന ഇൗ മണ്ണിൽ ചവിട്ടി നിൽക്കെ ഇത്തരമൊരു സന്തോഷ വർത്തമാനം എത്തുന്നതിനേക്കാൾ വലിയ സമ്മാനം നേടാനില്ല’ എന്ന് പറയുന്നു പാറക്കടവ്.
യു.എ.ഇയെ ഹൃദയപൂർവം സ്നേഹിച്ച പി.കെ ആദ്യ കഥാസമാഹാരത്തിന് നൽകിയ പേര് ‘ഖോർഫുക്കാൻ കുന്ന്’ എന്നായിരുന്നു. പത്തു വർഷത്തെ പ്രവാസ ജീവിതം പാതി വഴിയിൽ നിർത്തി നാട്ടിൽ പോയി എഴുത്തിലും മാധ്യമപ്രവർത്തനത്തിലും സജീവമായ കാലത്തും യു.എ.ഇയിലെ വായനാ സമൂഹത്തിെൻറ ക്ഷണം സ്വീകരിച്ച് പലകുറി ഇവിടെ എത്തി.
മാർച്ച് ഒന്നിന് നടക്കുന്ന അബൂദബി മലയാള സമാജത്തിെൻറ പുരസ്കാരം സമർപ്പണ ചടങ്ങിനാണ് ഇക്കുറി എത്തിയത്. ഏറെ നിരൂപക ശ്രദ്ധ നേടിയ, ഫലസ്തീൻ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ‘ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനാണ് അബൂദബി പുരസ്കാരം. അക്കാദമി പുരസ്കാരം സന്തോഷകരമാണെങ്കിലും പാറക്കടവിന് അമിതാഹ്ലാദമില്ല. എം.എം. കർബുർഗിയുൾപ്പെടെ മനുഷ്യസ്നേഹികളായ ബുദ്ധിജീവികളെ അറുകൊല ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത ഭരണകൂട നിലപാടിൽ പ്രതിഷേധിച്ച് താനുൾപ്പെടെ കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെക്കുകയും ഉദയ്പ്രകാശും നയൻതാര സെയ്ഗലും അശോക് വാജ്പെയും സാറാ ജോസഫുമെല്ലാം പുരസ്കാരങ്ങൾ തിരികെ നൽകുകയും ചെയ്ത് രണ്ടു വർഷം പിന്നിടുേമ്പാൾ കൂടുതൽ എഴുത്തുകാരും മനുഷ്യാവകാശ പ്രവർത്തകരും ഇന്ത്യയിൽ ഹിറ്റ്ലിസ്റ്റിലാണ്. കഴുത്തല്ല എഴുത്താണ് പ്രധാനമെന്നതിനാൽ ശിഷ്ടകാലവും തുറന്ന അഭിപ്രായ പ്രകടനവും ഇടപെടലുകളുമായി മുന്നോട്ടുപോകുമെന്ന് പി.കെ. പറയുന്നു. മത-രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിലെ അതിക്രമങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റവും ആരു നടത്തിയാലും എതിർപ്പുമായി താൻ മുന്നിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
