കീൽ മാരിടൈം വീക്കിൽ പങ്കാളിയായി 'ശബാബ് ഒമാൻ രണ്ട്'
text_fields‘കീൽ മാരിടൈം വീക്കി’ൽ ശബാബ് ഒമാൻ രണ്ട് കപ്പൽ ജീവനക്കാർ പങ്കെടുത്തപ്പോൾ
മസ്കത്ത്: ജർമനിയിൽ 'കീൽ മാരിടൈം വീക് 2022'ൽ പങ്കാളിയായി ശബാബ് ഒമാൻ രണ്ട് നാവിക കപ്പൽ. മാരിടൈം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നിരവധി കായിക- മറൈൻ മത്സരങ്ങളിൽ കപ്പൽ ജീവനക്കാർ പങ്കെടുത്തു. ആറാമത് അന്തർദേശീയ യാത്രയുടെ ഭാഗമായി 'ശബാബ് ഒമാൻ രണ്ട്' കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജർമൻ തുറമുഖമായ കീൽ എത്തുന്നത്. ജർമനിയിലെ ഒമാൻ അംബാസഡർ യൂസുഫ് ബിൻ സഈദ് അൽ അംരിയുടെ നേതൃത്വത്തിൽ കപ്പലിന് ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. കപ്പലിന്റെ യാത്രയെയും ലക്ഷ്യങ്ങളെയും കുറിച്ചും അതിന്റെ അടുത്ത സ്റ്റേഷനുകളെപ്പറ്റിയും അംബാസഡർക്ക് ജീവനക്കാർ വിശദീകരിച്ചുകൊടുത്തു. ജൂണ്‍ 26വരെ കപ്പൽ ഇവിടെയുണ്ടാകും. ഈ ദിവസങ്ങളിൽ സന്ദർശകർക്ക് കപ്പൽ കാണാനുള്ള അവസവരും ഒരുക്കിയിട്ടുണ്ട്. സമാധാനത്തിന്റെ സേന്ദശം പകർന്ന് നടത്തുന്ന യാത്ര ഇംഗ്ലണ്ടിലെ വെസ്റ്റ് ഇന്ത്യൻ ഡോക്സ് തുറമുഖത്തുനിന്നാണ് ജർമനിയിൽ എത്തിയിരിക്കുന്നത്.
'ഒമാൻ, സമാധാനത്തിന്റെ ഭൂമിക' തലക്കെട്ടിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് നടത്തുന്ന യാത്ര ഏപ്രിൽ 11ന് സൂൽത്താനേറ്റിൽൽനിന്നാണ് ആരംഭിച്ചത്. ഇതിനകം 7,500 നോട്ടിക്കല്‍ മൈല്‍ ആണ് കപ്പൽ താണ്ടിയിരിക്കുന്നത്. രാജ്യത്തിന്റെ നാവികചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി സുൽത്താനേറ്റും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്താനുള്ള സന്ദേശം നൽകാനാണ് കപ്പൽ യാത്രയിലൂടെ ശ്രമിക്കുന്നത്. യാത്രയുടെ ഭാഗമായി ഗ്രീസിലെ ഹെറാക്ലിയോൺ തുറമുഖം, ഇറ്റലിയിലെ കാറ്റാനിയ, സിറാക്കൂസ, സ്പെയിനിലെ ഈവിസ, ഇബിസ, ക്രൊയേഷ്യയിലെ ഡുബ്രോവ്നിക് തുറമുഖങ്ങളിലും കപ്പൽ എത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നങ്കൂരമിടുന്ന കപ്പൽ കാണാനും യാത്രയെപ്പറ്റി അറിയാനുമായി നിരവധി പേരാണ് എത്തുന്നത്. സുൽത്താനേറ്റിന്റെ ചരിത്രവും പൈതൃകവും വിശദീകരിക്കുന്ന കപ്പലിലെ ഫോട്ടോ പ്രദർശനവും സന്ദർശകർക്ക് ഗുണകരമാകുന്നുണ്ട്. ലോക സഞ്ചാരത്തിന്റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും. കഴിഞ്ഞവർഷം നവംബർ ഏഴിന് സൗഹൃദത്തിന്റെ സന്ദേശവുമായി 'ശബാബ് ഒമാൻ രണ്ട്' ഒമാൻ നവിക കപ്പൽ ജി.സി.സി രാജ്യങ്ങളിലക്ക് യാത്ര നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

