500 ദിർഹമിന് പ്രവാസികളെ നാട്ടിലെത്തിച്ച് ‘ഒാർമ’
text_fieldsദുബൈ: ആദ്യ വിമാനത്തിൽ സൗജന്യ യാത്രയൊരുക്കിയ യു.എ.ഇയിലെ ഇടതു സംസ്കാരിക കൂട്ടായ്മയായ ‘ഓർമ’ രണ്ടാം വിമാനത്തിൽ ഇൗടാക്കിയത് 500 ദിർഹം (10,000 രൂപ) മാത്രം. പലരും 750 ദിർഹം മുതൽ 1250 ദിർഹം ഇൗടാക്കുേമ്പാഴാണ് നിരക്ക് കുറച്ച് യാത്രക്കാരെ അയച്ച് ഒാർമ മാതൃക കാണിച്ചത്. ശനിയാഴ്ച ഉച്ചക്ക് ദുബൈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം രാത്രിയോടെ നെടുമ്പാശ്ശേരിയിലെത്തി. 189 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 15ഒാളം പേർക്ക് സൗജന്യമായി ടിക്കറ്റും നൽകി.
മുതിർന്ന അംഗങ്ങളായ അബ്ദുൽ റഹ്മാൻ, അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കി. ആദ്യ വിമാനം പുറപ്പെട്ടതിനു പിന്നാലെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച ‘ഓർമ’ വന്ദേ ഭാരത് സർവിസുകളുടെ നിരക്കിലായിരിക്കും സർവിസ് നടത്തുക എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, 740 ദിർഹമിന് സർവിസ് നടത്തുന്ന വന്ദേ ഭാരതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് ഒാർമയുടെ വിമാനം പറന്നതെന്നും ഇതിൽ പ്രവാസികളുടെ ഭാഗത്തുനിന്ന് മികച്ച സഹകരണം ഉണ്ടായതായും ഒാർമ രക്ഷാധികാരിയും ലോകകേരളസഭാംഗവുമായ എൻ.കെ. കുഞ്ഞുമുഹമ്മദ്, സാമൂഹിക പ്രവർത്തകരും ഇടതു സാംസ്കാരിക പ്രവർത്തകരുമായ രാജൻ മാഹി, എം.പി. മുരളി എന്നിവർ ചൂണ്ടിക്കാട്ടി.