മധുരപാനീയങ്ങളുടെ പുതിയ നികുതി നയത്തിന് അംഗീകാരം
text_fieldsഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) ബോർഡ് യോഗം
ദുബൈ: മധുരപാനീയങ്ങളുടെ എക്സൈസ് നികുതി കണക്കാക്കുന്നതിനുള്ള പുതിയ നയത്തിന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) ബോർഡ് അംഗീകാരം നൽകി.
മധുര പാനീയങ്ങളുടെ നികുതി അവയിൽ അടങ്ങിയ പഞ്ചസാരയുടെ അളവ് അനുസരിച്ച് നിശ്ചയിക്കുന്ന പുതിയ നയം നടപ്പാക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് സംവിധാനങ്ങളും ബോധവത്കരണ കാമ്പയിനുകളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എഫ്.ടി.എ അറിയിച്ചു.
പഞ്ചസാര ഉപഭോഗം കുറക്കുന്നതിനും പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ രീതി നടപ്പാക്കുന്നത്. ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും എഫ്.ടി.എ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.എ.ഇയുടെ കോർപറേറ്റ് നികുതി നടപ്പാക്കലിന്റെ ഫലങ്ങളും അവലോകനം ചെയ്തു. യു.എ.ഇയുടെ നികുതി സമ്പ്രദായം അടുത്ത വർഷങ്ങളിലായി സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ടതായി അദ്ദേഹം പറഞ്ഞു.
മധുരപാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്ന രീതിയിൽ മാറ്റം വരുത്തുമെന്ന് നേരത്തേ ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം മുതൽ മധുര പാനീയങ്ങളുടെ നികുതി നിശ്ചയിക്കുക അവയിൽ അടങ്ങിയ പഞ്ചസാരയുടെ അളവ് അനുസരിച്ചാണെന്നാണ് പ്രഖ്യാപനം. പഞ്ചസാരയുടെ അളവ് അനുസരിച്ച് മധുരപാനീയങ്ങൾക്ക് 50 ശതമാനം വരെയായിരിക്കും നികുതി ഈടാക്കുക. രാജ്യത്ത് ആരോഗ്യകരമായ ഉൽപന്നങ്ങൾ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
ചില യൂറോപ്യൻ രാജ്യങ്ങളിൽ ഈ നിയമം പ്രാബല്യത്തിലുണ്ട്. 2017 മുതൽ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാവുന്ന പുകയില ഉൽപന്നങ്ങൾ, കാർബോണേറ്റഡ് ആയ പാനീയങ്ങൾ, എനർജി ഡ്രിങ്ക്സ് എന്നിവക്ക് ഉയർന്ന നികുതിയാണ് യു.എ.ഇ ചുമത്തുന്നത്.
2019ൽ ഇലക്ട്രോണിക് സ്മോക്കിങ് ഉപകരണങ്ങൾ, ഇത്തരം ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾ എന്നിവയിലേക്കും ഉയർന്ന നികുതിഘടന വ്യാപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

