ജീവിവർഗങ്ങളെയും സ്വാഭാവിക വാസസ്ഥലങ്ങളെയും സംരക്ഷിക്കാൻ അബൂദബിയിൽ പുതിയ ഉത്തരവ്
text_fieldsഅബൂദബി: അബൂദബിയിലെ അപൂർവ ജീവിവർഗങ്ങളെയും അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം ഉറപ്പുവരുത്തുന്നതിനുമായി പുതിയ ഉത്തരവിറക്കി അൽ ദഫ്റ റീജ്യൻ ഭരണാധികാരിയും അബൂദബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്‌യാൻ. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും തമ്മിൽ തുലനാവസ്ഥ ഉറപ്പാക്കുന്ന 2026ലെ രണ്ടാം നമ്പർ ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അബൂദബിയുടെ പ്രാദേശിക ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും ഭാവിതലമുറക്കായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് നിയമനിർമാണം.
ഭൂപ്രദേശങ്ങളിലെയും കടലിലെയും അപൂർവ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനും തകർച്ച നേരിട്ട മേഖലകൾ പുനരുദ്ധരിക്കുന്നതിനും കൃത്യമായ ചട്ടക്കൂട് ഉത്തരവ് മുന്നോട്ടുവെക്കുന്നു. സംരക്ഷിത മേഖലകൾക്ക് പുറത്തുള്ള പ്രധാനപ്പെട്ട ജൈവവൈവിധ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കര-കടൽ മേഖലകൾക്കും പുതിയ നിയമം ബാധകമാണ്. പരിസ്ഥിതി ഏജൻസി അംഗീകരിച്ച പട്ടികയിലുള്ള എല്ലാ പ്രാദേശിക ജീവിവർഗങ്ങൾക്കും ദേശാടന പക്ഷികൾക്കും സംരക്ഷണം ലഭിക്കും. എന്നാൽ, അധിനിവേശ ജീവിവർഗങ്ങളെയും പ്രാദേശികമല്ലാത്ത മറ്റ് ജീവികളെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ജൈവവൈവിധ്യത്തിനുള്ള ആഘാതം കുറക്കാനുമുള്ള നിബന്ധനകളും നടപടിക്രമങ്ങളും പുതിയ നിയമാവലിയിലുണ്ട്. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ പരിപാലനം ഉറപ്പാക്കാനും സുരക്ഷിതമായ പാരിസ്ഥിതിക ഭാവി കെട്ടിപ്പടുക്കാനുമുള്ള അബൂദബിയുടെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഇ.എ.ഡി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

