പുതിയ അധ്യയനവർഷം; സ്കൂൾ ബസുകൾ പൂർണ സജ്ജം
text_fieldsദുബൈ: പുതിയ അധ്യായനവർഷം ആരംഭിക്കാനിരിക്കെ എമിറേറ്റിലെ സ്കൂൾ ബസ് സേവനങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി).
ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ചാണ് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ) കീഴിലെ ഡി.ടി.സി ഏറ്റവും സുരക്ഷിതമായ യാത്രാസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ദുബൈയിലുടനീളം 24,000 വിദ്യാർഥികൾക്കാണ് ദുബൈ ടാക്സി കോർപറേഷന്‍റെ സ്കൂൾ ബസ് സേവനം ലഭ്യമാക്കുന്നതെന്നും ഇതിനായി ഒരുക്കങ്ങൾ പൂർത്തിയായെന്നും ഡി.ടി.സി പ്രസ്താവനയിൽ അറിയിച്ചു.
കുട്ടികൾ ബസിൽ ഒറ്റപ്പെടുന്നത് ഒഴിവാക്കാനും മറ്റ് അപകടങ്ങൾ തടയാനുമായി സർവയലൻസ് കാമറയും സെൻസറുകളും അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ സെന്‍ററിൽ അറിയിപ്പ് ലഭിക്കുന്നതിന് സംവിധാനമുണ്ട്.
എല്ലാ ബസുകളും ജി.പി.എസ് സംവിധാനം വഴി നിരീക്ഷണത്തിലായിരിക്കും. ബസിൽ കയറുന്ന വിദ്യാർഥികളെ ആർ.എഫ്.ഐ.ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയും. തീപിടിത്തമുണ്ടായാൽ നേരിടുന്നതിന് സ്വയം തീയണക്കുന്ന സംവിധാനവും ആധുനിക അഗ്നിശമന സംവിധാനവും ബസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകുന്ന വിധം പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും ബസിലുണ്ടാവുക.
അടിയന്തരഘട്ടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുവരെ ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഡി.ടി.സി സ്കൂൾ ബസ് എന്ന ആപ്ലിക്കേഷൻ വഴി അധ്യാപകർക്കും രക്ഷിതാക്കൾക്കും ആർ.ടി.എ സ്കൂൾ ബസുകൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.