‘നെല്ലറ’; രുചി മേളങ്ങളുടെ കലവറ -നാലു പതിറ്റാണ്ട് പിന്നിട്ട വിജയഗാഥ
text_fields80കളുടെ തുടക്കം. ദുബൈ നഗരം ഇന്ന് കാണുന്ന അത്ര മൊഞ്ചെത്തിയായിട്ടില്ല. തിരക്കേറിയ ദേര തെരുവിലൂടെ വിയർപ്പു തുള്ളികളെ ഊർജമാക്കി ആ യുവാവ് സൈക്കിൾ ആഞ്ഞുചവിട്ടുകയാണ്. ദേരയിലെ ഫ്രിജ് മുറാറിലുള്ള ഒറ്റമുറി ഫ്ലോർ മില്ലിൽനിന്ന് ആരംഭിച്ച ആ സൈക്കിൾ യാത്രയാണ് നാല് പതിറ്റാണ്ടിനപ്പുറം ലോകം മുഴുവൻ വ്യാപിച്ച നെല്ലറയെന്ന ബ്രാന്റിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം. കഠിനാധ്വാനവും ആത്മാർഥതയും സത്യസന്ധതയും മാത്രം മൂലധനമാക്കി തുടങ്ങിയ ആ ചെറു സ്ഥാപനം ഇന്ന് വളർച്ചയുടെ പടവുകൾ കയറി ബിസിനസ് രംഗത്ത് പുതുസാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്. കേരളത്തിലും മിഡിൽ ഈസ്റ്റിലും യൂറോപ്പിലും ആഫ്രിക്കയിലും മലയാളി രുചിയുടെ സാന്നിധ്യം അറിയിച്ച നെല്ലറയുടെ വിജയപ്രയാണത്തിന്റെ പ്രചോദിതമായ ആ നാൾ വഴികളിലേക്ക്...
തുടക്കം അതീഖ് അബ്ദുല്ല ഫ്ലോർമില്ലിൽനിന്ന്
ദുബൈ നഗരത്തിലേക്ക് മലയാളികളുടെ ഒഴുക്ക് ശക്തമാകുന്ന കാലം. ഏതൊരു പ്രവാസിയേയും പോലെ ഒരുപാട് സ്വപ്നങ്ങളുമായാണ് മലപ്പുറം എടപ്പാൾ സ്വദേശിയായ ബാവക്കയെന്ന മൊയ്തുണ്ണിയും ദുബൈയിലേക്ക് വിമാനം കറിയത്. 1984ൽ ദേരയിലെ ഫ്രിജ് മുറാറിൽ അതീഖ് അബ്ദുല്ലയെന്ന സ്പോൺസറുടെ പേരിൽ ഒരു ചെറു ഫ്ലോർമില്ലിൽ നിന്നായിരുന്നു സംരംഭക ജീവിതത്തിന്റെ തുടക്കം. തൊഴിലാളി ക്യാമ്പുകളോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീനുകൾക്ക് ആവശ്യമായ അരി, ഗോതമ്പ്, മല്ലി, മുളക് തുടങ്ങിയ ധാന്യങ്ങൾ പൊടിപ്പിച്ച് പാക്കറ്റുകളിലാക്കി വിതരണം ചെയ്താണ് യു.എ.ഇ വിപണിയിലേക്കുള്ള രംഗ പ്രവേശനം. ഡ്രൈവിങ് ലൈസൻസ് തരപ്പെടുത്താനുള്ള വരുമാനമില്ലാത്തതിനാൽ സൈക്കിളിലായിരുന്നു വിതരണം. കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടിയാണ് തൊഴിലാളി കാന്റീനിൽ ഉത്പന്നങ്ങൾ എത്തിച്ചിരുന്നത്. അതീഖ് അബ്ദുല്ല മില്ലിന് തൊട്ടടുത്തു തന്നെയായിരുന്നു താമസവും. മില്ലിനോട് ചേർന്ന് ഒരു ചെറു ഔട്ട്ലറ്റും പ്രവർത്തിച്ചിരുന്നു.
1986ൽ ബന്ധുവായ ഉണ്ണിക്കയെന്ന അബ്ദുല്ലയുടെ വരവോടെ ബിസിനസ് കൂടുതൽ സജീവമായി. ഇദ്ദേഹത്തിന് ഡ്രൈവിങ് സൈലൻസ് ലഭിച്ചതോടെ അതുവരെ സൈക്കിൾ വേഗതയിലായിരുന്ന സംരംഭത്തിന്റെ വളർച്ച കാറിന്റെ വേഗതയിലായി. ഉണ്ണിക്കയുടെ പിന്തുണയോടെ 1986ൽ റോസ്ഫ്ലോർ എന്ന ബ്രാന്റിന് തുടക്കം കുറിച്ചു. ഈ പേരിൽനിന്നാണ് ആർ.എഫ് കമ്പയ്ൻ ലിമിറ്റഡ് എന്ന മദർ കമ്പനിയിലേക്കുള്ള തുടക്കം. രുചി വൈവിധ്യങ്ങളുടെ മരുപ്പച്ചയായ ദുബൈ നഗരത്തിൽ റോസ് ഫ്ലോർ ബ്രാന്റിന്റെ വളർച്ചയും അതിവേഗത്തിലായിരുന്നു. മലയാളികൾക്കിടയിൽ മാത്രമല്ല, അറബികൾക്കിടയിലും റോസ്ഫ്ലോർ പ്രിയങ്കരമായ രുചികളിൽ ഒന്നായി മാറി. റോസ്ഫ്ലോറിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ആരംഭിച്ച ആർ.എഫ്. കമ്പയിൻ ലിമിറ്റഡിന് കീഴിലാണ് നെല്ലറ ഉൾപ്പെടെയുള്ള മുഴുവൻ ബ്രാന്റുകളുടെയും പ്രവർത്തനം.
മാറ്റങ്ങളുടെ തുടക്കം
1992ൽ ശംസുദ്ദീൻ എന്ന സംരംഭകന്റെ വരവോടെയാണ് സ്ഥാപനത്തിന്റെ വളർച്ചയുടെ രണ്ടാം ഘട്ടത്തിന്റെ തുടക്കം. റോസ്ഫ്ലോറിന്റെ സ്ഥാപകൻ മൊയ്തുണ്ണിയുടെ ഭാര്യ സഹോദരനാണിദ്ദേഹം. ശുസുദ്ധീനും അബ്ദുല്ലയും ചേർന്നതോടെ പുതിയ ബിസിനസ് ആശയങ്ങൾ പലതും പിറന്നു. ഇതിനിടെ പരമ്പരാഗത രീതിയിൽ നിന്ന് മാറി പുതിയ പാതയിലേക്ക് തന്റെ ബിസിനസിനെ നയിക്കാനുള്ള നിയോഗം ഇവർക്ക് നൽകി മൊയ്തുണ്ണി നാട്ടിലേക്ക് തിരിച്ചു. തുടർന്ന് ഇവർ ഗ്രൈന്റിങ്ങിലും മറ്റും ആധുനിക സൗകര്യങ്ങളുടെ സഹായത്തോടെ വിപുലീകരണം നടത്തിയതോടെ വിപണി കീഴടക്കാൻ കമ്പനി കൂടുതൽ പ്രാപ്തമായി. അതുവരെ ഷോപ്പും ഫ്ലോർമില്ലും ഒരുമിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ശംസുദ്ധീന്റെ ദീർഘവീക്ഷണമാണ് ഷോപ്പുകളെ വേർതിരിച്ച് പുതിയ രീതിയിൽ അവതരിപ്പിക്കാൻ കമ്പനിക്ക് പ്രേരണയായത്. നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 1998ൽ ആദ്യമായി അജ്മാനിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രൊഡക്ഷൻ യൂനിറ്റും ആരംഭിച്ചു. റോസ് ഫ്ലവർ ജൻ ട്രേഡിങ് എന്ന പേരിലായിരുന്നു ഇതിന്റെ ആരംഭം. മൊത്ത വിൽപന വ്യാപിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. അജ്മാനിലെ യൂനിറ്റിലൂടെ ഗ്രൈൻഡിങ്, ഫ്ലോറിങ്, പാക്കിങ് എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നു. ഉത്പാദനം വ്യാവസായിക അടിസ്ഥാനത്തിലേക്ക് മാറുന്നത് അജ്മാനിലെ യൂനിറ്റിലൂടെയാണ്. ഇതോടെ വിപണിയിൽ പുതിയ ബ്രാന്റിന് തുടക്കം കുറിക്കാനുള്ള ആലോചന ശക്തമായി. ഏറെ നാളെത്തെ കൂടിയാലോചനക്കൊടുവിൽ 2004ൽ ‘നെല്ലറ’ എന്ന ബ്രാൻഡിന് തുടക്കം കുറിച്ചു. അതുവരെ ഡയറക്ട് പൗഡറുകൾ വിപണിയിലെത്തിച്ചിരുന്ന കമ്പനി ആദ്യമായി വിപണിയിൽ റസിപ്പികൾ അവതരിപ്പിച്ചതും ‘നെല്ലറ’ എന്ന പേരിലാണ്. വിപണിയിൽ നിന്ന് നെല്ലറയുടെ റസിപ്പികൾക്ക് വൻ പ്രതികരണം ലഭിച്ചതോടെ അത് മറ്റൊരു വഴിത്തിരിവായി. അതോടെ ദുബൈ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളിലും പ്രൊഡക്ഷൻ യൂനിറ്റുകൾ തുടങ്ങി. നിലവിൽ മലപ്പുറത്തെ എടപ്പാളിലും പ്രൊഡക്ഷൻ യൂനിറ്റ് പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം കോയമ്പത്തൂരിലും പുതിയ പ്രൊഡക്ഷൻ യൂനിറ്റ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനം.
പുതുതലമുറ കൈമാറ്റം
ശംസുദ്ദീന്റെ വരവിന് പിന്നാലെ നെല്ലറ പുതുതലമുറയുടെ ചുമലിൽ വളർച്ചയുടെ പടവുകൾ ഓരോന്നായി കയറിത്തുടങ്ങി. ആർ.എഫ് കമ്പെയ്നിന്റെ സ്ഥാപകനായ മൊയ്തുണ്ണിയുടെ മകൻ ഫസലുറഹ്മാൻ കൂടി ഡയറക്ടറുടെ പദവിയിൽ എത്തിയതോടെ കമ്പനിയുടെ വളർച്ച ശരവേഗതയിലായി. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നവീന ആശയങ്ങൾ പലതും പിറന്നു. കമ്പനിയുടെ ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ഇദ്ദേഹമാണ്. ലോകത്തെ ബിസിനസ് സാധ്യതകൾ മനസിലാക്കുന്നതിൽ ഏറെ മികവ് പുലർത്തിയിരുന്നയാളാണ് ഫസലുറഹ്മാൻ. ബിസിനസ് തന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതോടൊപ്പം മികച്ച രീതിയിൽ എച്ച്.ആർ വിഭാഗം കൈകാര്യം ചെയ്യുന്നതും മേൽനോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ്.
റെഡി ടു കുക്ക്; പ്രവാസികളുടെ സുഹൃത്ത്
പുതിയ നേതൃത്വത്തിന് കീഴിൽ തൊട്ടതെല്ലാം പൊന്നായതോടെ പുതിയ ആശയങ്ങൾക്ക് ഗതിവേഗം സംഭവിച്ചു. തിരക്കേറിയ ജീവിതത്തിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുകയെന്നത് പ്രവാസികളെ സംബന്ധിച്ച് ഏറെ പ്രയാസകരമായ ഒന്നാണ്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2019ൽ നെല്ലറ ബ്രാന്റിന് കീഴിൽ കമ്പനി റെഡി ടു കുക്ക് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ തീരുമാനിക്കുന്നത്. ചപ്പാത്തി, ഇടിയപ്പം, വീറ്റ് പൊറോട്ട, പൂരി, പത്തിരി തുടങ്ങിയ ഉത്പന്നങ്ങളാണ് റെഡി ടു കുക്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. പ്രിസർവേറ്റീവുകൾ ചേർക്കാതെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് ഇതു വഴി വിതരണം ചെയ്തിരുന്നത്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മനുഷ്യ സ്പർശം പരമാവധി കുറച്ചു നിർമിക്കുന്നതിനാൽ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ നെല്ലറയുടെ റെഡി ടു കുക്ക് ഉത്പന്നങ്ങൾ ആവശ്യക്കാർ ലഭ്യമായി. ഇതിനായി ഉമ്മുൽ ഖുവൈനിൽ പ്രത്യേക യൂനിറ്റ് തന്നെ ആരംഭിച്ചു. ഏറ്റവും മികച്ച ഉത്പന്നങ്ങൾ ഗുണനിലവാരത്തോടെ ലഭ്യമായതോടെ വിപണിയിൽ റെഡി ടു കുക്ക് ഉത്പന്നങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് വൻ പ്രതികരണമാണ് ലഭിച്ചത്.
സൽക്കാരത്തിന് നെല്ലറ റസ്റ്റാറണ്ട്
നെല്ലറക്ക് കീഴിൽ 2010ൽ തുടക്കമിട്ട മറ്റൊരു സംരംഭമാണ് നെല്ലറ റസ്റ്റാറണ്ട്. ദുബൈ ഖിസൈസിലായിരുന്നു തുടക്കം. സ്വന്തം ഉത്പന്നങ്ങൾ ഉപയോഗിച്ച് തന്നെ ഏറ്റവും രുചികരമായ ഭക്ഷണം വിളമ്പുകയെന്ന ആശയത്തിൽ നിന്നാണ് നെൽസ് റസ്റ്റാറന്റ് എന്ന പുതു സംരംഭത്തിന്റെ തുടക്കം. മറ്റുള്ളവർ നൽകുന്നതിനേക്കാൾ മികച്ച ഉപഭോക്തൃ സർവിസും കൂടി നൽകിയതോടെ നെൽസ് റസ്റ്റാറന്റും വിജയത്തിന്റെ പാത പിന്തുടർന്നു. പിന്നാലെ അബൂദബി, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നെൽസ് റസ്റ്റാറന്റുകൾ പിറന്നു.
ഇ-കൊമേഴ്സിന്റെ സാധ്യതകൾ
വിപണിയിലെ ഇ -കൊമേഴ്സ് സാധ്യത പ്രയോജനപ്പെടുത്തണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയതാണ് malabarspices.com എന്ന സ്ഥാപനം. വിദൂര സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മൊത്ത വ്യാപാരികൾക്ക് ഓഫിസുകളിൽ കയറാതെ തന്നെ വെബ്സൈറ്റു വഴി ഉത്പന്നങ്ങൾക്ക് ഓർഡർ നൽകാനുളള ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണിത്. നിലവിൽ ബിടുബിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വൈകാതെ ബിടുസിയിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഉപഭോക്താക്കൾക്ക് നേരിട്ട് ഉത്പന്നങ്ങൾ എത്തിക്കാൻ നിലവിൽ യു.എ.ഇയിലെ പ്രമുഖ വിതരണ കമ്പനികളായ നൂൺ, തലബാത്ത്, ആമസോൺ എന്നീ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഫിൽഫിൽ
നെല്ലറയുടെ മുഴുവൻ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ചെറു ഔട്ട്ലറ്റാണ് ഫിൽ ഫിൽ. പാക്കറ്റ് ഉത്പന്നങ്ങളും പാക് ചെയ്യാത്ത ഉത്പന്നങ്ങളും ഇവിടെ ലഭ്യമാകും. യു.എ.ഇയിലുട നീളം ഇത്തരം ചെറു ഔട്ട്ലെറ്റുകൾ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വൻകിട നഗരങ്ങൾ കൂടാതെ ഗ്രാമങ്ങളിലും ചെറു ഔട്ട്ലറ്റുകൾ തുറക്കുക വഴി ഉപഭോക്താക്കൾക്ക് യഥേഷ്ടം ഉത്പന്നങ്ങൾ ലഭ്യമാക്കാനാകും.
അറബ് രുചിയുടെ മൽഹാർ
അറബ് രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയുന്ന മസാലക്കൂട്ടുകളാണ് മൽഹാർ എന്ന ബ്രാന്റിലൂടെ വിപണിയിലെത്താൻ ഒരുങ്ങുന്നത്. അറബ് രുചികൾക്കൊപ്പം വടക്കേ ഇന്ത്യയിലെ ജനങ്ങളെ കൂടിയാണ് മൽഹാറിലൂടെ ലക്ഷ്യമിടുന്നത്. സൗദി അറേബ്യയിൽ ആദ്യ യൂനിറ്റ് ആരംഭിക്കാനാണ് പദ്ധതി. വൈകാതെ ഉത്പന്നങ്ങൾ വിപണിയിലെത്തും. പാചകം വേഗത്തിലാക്കാൻ പേസ്റ്റ് രൂപത്തിലുള്ള റസിപ്പി കൂട്ടുകളും ഉടൻ വിപണിയിലെത്തിക്കാനുള്ള ആലോചനയിലാണ് കമ്പനി. നാലു പതിറ്റാണ്ട് പിന്നിടുമ്പോൾ വിപണിയെ അറിഞ്ഞ് വിജയത്തിന്റെ പുതു ഗാഥ രചിക്കാനുള്ള ഒരുക്കത്തിലാണീ മലയാളി സംരംഭകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.