ഉന്നത ശാസ്ത്ര-സാങ്കേതിക ദേശീയ പദ്ധതിക്ക് തുടക്കം; ഉത്തരവിറക്കി പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്
text_fieldsഅബൂദബി: രാജ്യത്തെ ഉന്നത സാങ്കേതിക-വ്യവസായ മേഖലകളുടെയും സുപ്രധാന ആവശ്യങ്ങളുടെയും വികസനത്തിനായി വിദ്യാഭ്യാസ-ഗവേഷണ-പ്രതിഭാ വികസന സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'നാഷനല്‍ പ്രോഗ്രാം ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സസ് ആന്‍ഡ് ടെക്‌നോളജീസ്' (ഉന്നത ശാസ്ത്ര-സാങ്കേതിക ദേശീയ പദ്ധതി) പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. ശാസ്ത്രീയ ഗവേഷണങ്ങളെയും വിദ്യാഭ്യാസത്തെയും രാജ്യത്തിന്‍റെ മുന്‍ഗണനാ മേഖലകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഏകീകൃത ദേശീയ സംവിധാനം ഈ പദ്ധതിയിലൂടെ നിലവില്‍ വരും.
പ്രധാന ലക്ഷ്യങ്ങളും മേഖലകളും
- ശാസ്ത്രം, നൂതന സാങ്കേതികവിദ്യ, ഉന്നതവും മുന്‍ഗണന വേണ്ടതുമായ ഭാവി മേഖലകള്‍ എന്നിവയില്‍ സ്വദേശി പ്രതിഭകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.
- രാജ്യത്തിന്‍റെ വ്യവസായിക ശേഷി വര്‍ധിപ്പിക്കുകയും ആഭ്യന്തര ഉൽപന്നങ്ങളുടെ അന്താരാഷ്ട്ര മത്സരശേഷി കൂട്ടുകയും ചെയ്യുക.
- സുപ്രധാന മേഖലകളില്‍ ദേശീയ പരമാധികാരം ഉറപ്പുവരുത്തുക.
- സാങ്കേതിക വിദ്യാഭ്യാസം, ദേശീയ പ്രതിഭകളെ വാര്‍ത്തെടുക്കല്‍, ആഗോള പ്രതിഭകളെ ആകര്‍ഷിക്കല്‍, നൂതന ശാസ്ത്ര മേഖലകളിലെ സാങ്കേതിക ഗവേഷണവും നവീന ആശയങ്ങളും എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍.
ഉന്നതതല സമിതി രൂപീകരിച്ചു
പദ്ധതിയുടെ മേല്‍നോട്ടത്തിനായി യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനാണ് വൈസ് ചെയര്‍മാന്‍.
കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍, ഉന്നത വിദ്യാഭ്യാസ-ശാസ്ത്രീയ ഗവേഷണ ചുമതലയുള്ള മന്ത്രി ഡോ. അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ മന്നാന്‍ അല്‍ അവാര്‍, പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ഫാദല്‍ അല്‍ മസ്‌റൂയി, യു.എ.ഇ പ്രസിഡന്‍റിന്‍റെ സ്ട്രാറ്റജിക് അഫയേഴ്‌സ് ഓഫിസ് മേധാവി ഡോ. അഹമ്മദ് മുബാറക് ബിന്‍ നവി അല്‍ മസ്‌റൂയി, പ്രസിഡന്‍റിന്‍റെ സ്ട്രാറ്റജിക് റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്‌നോളജി അഫയേഴ്‌സ് ഉപദേഷ്ടാവ് ഫൈസല്‍ അബ്ദുല്‍ അസീസ് അല്‍ ബന്നായി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

