ദേശീയ കൗൺസിൽ തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ പട്ടിക പുറത്തിറക്കി
text_fieldsഫെഡറൽ നാഷനൽ കൗൺസിൽ വോട്ടെടുപ്പ് (ഫയൽ ചിത്രം)
ദുബൈ: ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പിന് വോട്ടവകാശമുള്ളവരുടെ പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ടു. എല്ലാ എമിറേറ്റുകളിൽനിന്നുമായി 3,98,879 പേർക്കാണ് വോട്ടവകാശമുള്ളത്. കഴിഞ്ഞ തവണത്തേതിനേക്കാൾ 18.1 ശതമാനം വർധനയാണ് വോട്ടർമാരുടെ എണ്ണത്തിലുള്ളത്. ആകെ വോട്ടർമാരിൽ 51 ശതമാനവും സ്ത്രീകളാണ്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവകാശം ലഭിച്ചവരിൽ 55 ശതമാനവും യുവാക്കളാണെന്നതും ഇത്തവണത്തെ സവിശേഷതയാണ്.
ഓരോ എമിറേറ്റിലെയും വോട്ടർമാരെ തെരഞ്ഞെടുക്കുന്നത് അതതിടത്തെ ഭരണാധികാരികളാണ്. 1,26,779 വോട്ടർമാർ അബൂദബിയിൽനിന്നാണ്. ദുബൈയിൽ നിന്ന് 73,181, ഷാർജയിൽനിന്ന് 72,946, അജ്മാനിൽനിന്ന് 12,600, ഉമ്മുൽ ഖുവൈനിൽ നിന്ന് 7,577, റാസൽഖൈമയിൽനിന്ന് 62,197, ഫുജൈറയിൽനിന്ന് 43,559 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിൽനിന്നുള്ളവർ.
നേരത്തെ യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ പൗരന്മാർക്ക് പോളിങ് സ്റ്റേഷനിലെത്താതെയും വോട്ടിങ്ങിന് സൗകര്യമേർപ്പെടുത്തുമെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. എല്ലാ മേഖലയിലും ഡിജിറ്റൽവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിലും പുതിയ സംവിധാനം ഉപയോഗിക്കുന്നത്. ഓരോരുത്തർക്കും ഓരോ വോട്ടുകൾ ചെയ്യാനുള്ള അവസരമാണുണ്ടാവുക.
ആരെങ്കിലും ഒന്നിലേറെ വോട്ട് ചെയ്താൽ അവസാനം ചെയ്ത വോട്ടാണ് കൗണ്ടിങ്ങിന് പരിഗണിക്കുക. ഒരു പൗരന് തന്റെ എമിറേറ്റിലെ ഒരു സ്ഥാനാർഥിയെ മാത്രമാണ് തിരഞ്ഞെടുക്കാൻ സാധിക്കുക. വിദൂര വോട്ടിങ്ങിനായി പ്രത്യേക ആപ് സജ്ജീകരിക്കുകയും ചെയ്യും. വോട്ടിങ് ദിവസങ്ങളുടെ ആരംഭം മുതൽ അവസാന തെരഞ്ഞെടുപ്പ് ദിവസം വരെ ഈ ആപ് വഴി വോട്ട് രേഖപ്പെടുത്താനാകും. നാൽപതംഗ സഭയാണ് യു.എ.ഇയുടെ ഫെഡറൽ നാഷൻ കൗൺസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

